താലിബാനുമായി ചര്‍ച്ച വേണമെന്ന് യുഎന്‍ തലവന്‍ അന്റോണിയോ ഗുട്ടറസ്

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് ലക്ഷക്കണക്കിനാളുകള്‍ മരിക്കുന്നത് ഒഴിവാക്കാന്‍ താലിബാനുമായി ചര്‍ച്ചകള്‍ തുടരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തിലാണ് താലിബാനുമായി അന്താരാഷ്ട്ര സമൂഹം ചര്‍ച്ചകള്‍ തുടരണമെന്ന് ഗുട്ടറസ് ആവശ്യപ്പെട്ടത്.

നമ്മുടെ തത്വങ്ങളില്‍ ഊന്നിക്കൊണ്ടുതന്നെ നാം താലിബാനുമായുള്ള ചര്‍ച്ചകള്‍ തുടരണമെന്ന് ഗുട്ടറസ് പറഞ്ഞു. അഫ്ഗാന്‍ ജനതയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ചര്‍ച്ചകളാകണം അവ. പട്ടിണിമൂലം ദശലക്ഷങ്ങള്‍ മരിക്കാനിടയുള്ള, ഏറെ ദുരിതം അനുഭവിക്കുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താലിബാന്‍ സര്‍ക്കാരിനേക്കുറിച്ചുള്ള ആശങ്കകളെ മാറ്റിനിര്‍ത്തി, അഫ്ഗാനിസ്ഥാനിലേക്ക് പണം അയക്കുന്നത് തുടരണമെന്ന് കഴിഞ്ഞദിവസം യു.എന്‍. സംഘം ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. അല്ലാത്തപക്ഷം ഇപ്പോള്‍ത്തന്നെ ദരിദ്രമായ രാജ്യം കൂടുതല്‍ ദുരിതത്തിലേക്ക് പോകുമെന്നും സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗുട്ടറസിന്റെ പ്രസ്താവന.

 

Top