പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് യുഎന്‍ മനുഷ്യാവകാശ മേധാവി സുപ്രീംകോടതിയെ സമീപിച്ചു. ഇതോടെ ഒരു വിദേശ പാര്‍ട്ടിക്കും രാജ്യത്തിന്റെ പരമാധികാരം സംബന്ധിച്ച വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഇന്ത്യ നിലപാട് പ്രസ്താവിച്ചു.
പരമോന്നത കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് യുഎന്‍ സംഘം ഹര്‍ജി ഫയല്‍ ചെയ്യാന്‍ ഒരുങ്ങുന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് ജനീവയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയെ യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാചെലെറ്റ് കോടതിയെ സമീപിക്കുന്നന വിവരം അറയിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
‘സിഎഎ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പരമാധികാരമാണ് നിയമനിര്‍മ്മാണം. വിദേശ കക്ഷികള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് ഞങ്ങളുടെ ശക്തമായ വിശ്വാസം’, കുമാര്‍ വ്യക്തമാക്കി. സിഎഎ ഭരണഘടനാപരമായി പ്രാബല്യത്തിലുള്ളതാണ്. ഭരണഘടനാ മൂല്യങ്ങള്‍ അനുശാസിക്കുന്ന എല്ലാ വിഷയങ്ങളും ഇത് അനുസരിക്കുന്നു. ഇന്ത്യയുടെ വിഭജനം പോലൊരു ദുരന്തം മുതല്‍ ഉയര്‍ന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളെ മാനിക്കുന്നതാണ് ഈ നിലപാട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ നിയമത്താല്‍ ഭരിക്കപ്പെടുന്ന ജനാധിപത്യമാണെന്നും വക്താവ് ഓര്‍മ്മിപ്പിച്ചു. സ്വതന്ത്രമായ ജുഡീഷ്യറിയില്‍ ഞങ്ങള്‍ക്ക് പരിപൂര്‍ണ്ണ ബഹുമാനവും, വിശ്വാസവുമുണ്ട്. ഈ നിലപാട് സുപ്രീംകോടതി പരിഗണിക്കുമെന്ന ആത്മവിശ്വാസമുണ്ട്, കുമാര്‍ പറഞ്ഞു. സിഎഎ സംബന്ധിച്ചും, ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് കലാപങ്ങള്‍ സംബന്ധിച്ചും ബാച്ചെലെറ്റ് ഗുരുതരമായ ആശങ്ക പങ്കുവെച്ചിരുന്നു.
ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് സിഎഎ നിയമമായി പാസാക്കിയതോടെ അടിസ്ഥാനപരമായി വിവേചനം നിലനില്‍ക്കുന്നതായി യുഎന്‍ മനുഷ്യാവകാശ ഓഫീസ് ആരോപിച്ചിരുന്നു. ഇത് പുനഃപ്പരിശോധിക്കാനും ആവശ്യപ്പെട്ടു.