ഇറാനുമായുള്ള ബന്ധം ഇന്ത്യ പുനഃപരിശോധിക്കണമെന്ന് യു.എന്‍ അംബാസിഡര്‍ നിക്കി ഹേലി

ന്യൂഡല്‍ഹി: ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം പുനഃപരിശോധിക്കണമെന്ന് യു.എന്‍ അംബാസിഡര്‍ നിക്കി ഹേലി. ആരോടൊപ്പമാണ് വ്യാപാരം നടത്തേണ്ടതെന്ന് നാമെല്ലാവരും ചിന്തിക്കണം. ഈ രാജ്യവുമായി വ്യാപാരബന്ധം തുടരേണ്ടതുണ്ടോ എന്ന് ഇന്ത്യ തീരുമാനിക്കേണ്ടതാണ്. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ ചര്‍ച്ചകള്‍ നടത്തിയത്. അതൊരു ക്രിയാത്മക ചര്‍ച്ചയായിരുന്നുവെന്നും നിക്കി ഹേലി വ്യക്തമാക്കി.

ത്രിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ നിക്കി ഹേലി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. യു.എസ്. ഇറാനുമേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയതിനു പിറകെയാണ് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യയെ സമ്മര്‍ദം ചെലുത്തുന്നത്. ചൈന കഴിഞ്ഞാല്‍ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ എണ്ണ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യം. രാജ്യം പിന്തുടരുന്നത് യു.എന്നിന്റെ നിലപാടാണെന്നും യു.എസ് അടിച്ചേല്‍പ്പിക്കുന്ന വിലക്കുകളല്ലെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാനൊരുങ്ങുകയാണ് ഇന്ത്യ. നവംബര്‍ മുതല്‍ ഇറാനില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നതിനോ പൂര്‍ണമായി നിര്‍ത്തലാക്കുന്നതിനോ ഒരുങ്ങിയിരിക്കാന്‍ റിഫൈനറികള്‍ക്ക് ഇന്ത്യന്‍ പെട്രോളിയം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

അമേരിക്ക ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്ന ഉപരോധങ്ങള്‍ അംഗീകരിക്കില്ലെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചില നടപടികള്‍ക്ക് ഇന്ത്യ നിര്‍ബന്ധിതമാകുമെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

നേരത്തെ, ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ നിര്‍ത്തലാക്കാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു യുഎസ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. എണ്ണയ്ക്കായി ഇറാനെ ആശ്രയിക്കുന്നതു കുറയ്ക്കാനാണ് ഇന്ത്യ സന്ദര്‍ശിക്കുന്ന, ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹേലി പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Top