യുക്രൈന്‍ അഭയാര്‍ഥികള്‍ക്കായി 20 മില്യണ്‍ ഡോളര്‍ നല്‍കി യു എന്‍

കീവ്: യുദ്ധ പശ്ചാത്തലത്തില്‍ യുക്രൈന്‍ ജനതയ്ക്കിടയില്‍ ഭീതിയും അരക്ഷിതാവസ്ഥയും പടരുന്ന പശ്ചാത്തലത്തില്‍ സഹായമായി 20 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്രസഭയുടെ എമര്‍ജന്‍സ് റെസ്പോന്‍സ് ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. കിഴക്കന്‍ പ്രദേശങ്ങളായ ഡൊനെറ്റ്സ്‌ക, ലുഹാന്‍സ്‌ക എന്നിവിടങ്ങളില്‍ നിന്നും പലായനം ചെയ്യപ്പെടേണ്ടി വന്ന അഭയാര്‍ഥികള്‍ക്കുള്‍പ്പെടെയാണ് സഹായം ലഭിക്കുക.

ആരോഗ്യപാലനം, പാര്‍പ്പിടം, ഭക്ഷണം മുതലായ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. വയോധികര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നാണ് യു എന്‍ നിര്‍ദേശിച്ചിരിക്കുന്നത്. തുക വളരെപ്പെട്ടെന്ന് പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും പര്യാപ്തമല്ലെങ്കില്‍ ഇനിയും സഹായമുണ്ടാകുമെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.

സ്ഥിതിഗതികള്‍ അതിവേഗം വഷളാകുന്ന പശ്ചാത്തലത്തില്‍ റെഫ്യൂജി ഹൈക്കമ്മീഷന്‍ വലിയ ആശങ്ക പ്രകടിപ്പിക്കുകയും അയല്‍രാജ്യങ്ങളോട് അതിര്‍ത്തികള്‍ തുറന്നുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. യുക്രൈനില്‍ നിന്നെത്തുന്ന അഭയാര്‍ഥികള്‍ക്ക് എല്ലാവിധ സഹായവും ചെയ്തുകൊടുക്കാന്‍ അയല്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട് സജ്ജീകരണങ്ങള്‍ ഒരുക്കിവരികയാണെന്നും ഐക്യരാഷ്ട്ര സഭ കൂട്ടിച്ചേര്‍ത്തു.

 

Top