വിദേശികള്‍ക്ക് ഹജ്ജിന് അനുമതി നല്‍കുന്നതില്‍ അന്തിമ തീരുമാനമായില്ല

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം വിദേശികള്‍ക്ക് ഹജ്ജിന് അനുമതി നല്‍കുന്നതില്‍ അന്തിമ തീരുമാനമായില്ല. അനുമതി നല്‍കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് സൗദി ഹജ്ജ്- ഉംറ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ലോകത്തെമ്പാടുമുള്ള മുസ്ലിംങ്ങള്‍ക്ക് ഹജ്ജ് തീര്‍ഥാടനം നിര്‍വഹിക്കാന്‍ അവസരം ഒരുക്കണമെന്നാണ് സൗദി ഭരണകൂടത്തിന്റെ താല്‍പര്യം. എന്നാല്‍ തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ കൂടി പരിഗണിച്ചു മാത്രമേ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കൂ എന്ന് മന്ത്രാലയം വക്താവ് ഹിഷാം സഈദ്  പറഞ്ഞു.

പല രാഷ്ട്രങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏതാനും പേരെ മാത്രം പങ്കെടുപ്പിച്ചാണ് ഹജ്ജ് കര്‍മങ്ങള്‍ സംഘടിപ്പിച്ചിരുന്നതെന്നും അദ്ദേഹം അനുസ്മരിച്ചു.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഉംറ നിര്‍വഹിക്കാമെന്ന് ഹജ്ജ്- ഉംറ കാര്യ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മശാത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തവക്കല്‍നാ, ഇഅ്തമര്‍നാ ആപ്പുകള്‍ വഴി മുന്‍കൂട്ടി രജ്സ്റ്റര്‍ ചെയ്ത് പെര്‍മിറ്റ് സമ്പാദിക്കുന്നവര്‍ക്കാണ് ഉംറ ചെയ്യാന്‍ അവസരം ലഭിക്കുന്നത്

Top