ഉംപുണ്‍ ശക്തിയാര്‍ജ്ജിക്കുന്നു; ബുധനാഴ്ച്ചയോടെ ആഞ്ഞടിക്കുമെന്ന് പ്രവചനം

മുംബൈ: ബംഗാള്‍ ഉള്‍ക്കടലില്‍ വീശുന്ന സൂപ്പര്‍ സൈക്ലോണ്‍ ഉംപുണ്‍ വീണ്ടും കരുത്താര്‍ജ്ജിക്കുന്നു. മണിക്കൂറില്‍ 275 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗം കണക്കാക്കിയിരിക്കുന്നത്. അതി തീവ്ര ചുഴലിക്കാറ്റായി നാളെ ഉച്ചയോടെ ഉംപുണ്‍ പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും ഇടയില്‍ കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഇതേ തുടര്‍ന്ന് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

നിലവില്‍ ഇന്ത്യയുടെ കിഴക്കന്‍ തീരത്തിന് സമാന്തരമായി വടക്ക് കിഴക്ക് ദിശയിലാണു കാറ്റിന്റെ സഞ്ചാരപഥം. ഒഡിഷ, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ കനത്ത കാറ്റ് വീശുകയാണ്. കടല്‍ക്ഷോഭവും തുടങ്ങി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് പതിനഞ്ച് ലക്ഷത്തോളം പേരെ ഒഴിപ്പിക്കുകയാണ്. പ്രദേശത്ത് ദുരന്തനിവാരണ സേനയുടെ 37 സംഘത്തെ വിന്യസിച്ചു.

ചുഴലിക്കാറ്റുകളുടെ ഗണത്തില്‍ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റിനെയാണ് സൂപ്പര്‍ സൈക്ലോണ്‍ എന്ന് പറയുന്നത്. അതിവേഗത്തിലാണ് ഉംപുണ്‍ കരുത്താര്‍ജിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൊവിഡ് പ്രതിസന്ധിക്കിടെ വന്ന ചുഴലിക്കാറ്റ് ഭീഷണിയില്‍ ജാഗ്രതയിലാണ് പശ്ചിമബംഗാളും ഒഡിഷയും. ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കണക്കുകൂട്ടപ്പെടുന്ന ജഗത് സിംഗ്പൂരില്‍, എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചു.

Top