സുപ്രീം കോടതിയില്‍ നിന്ന് ജാമ്യാപേക്ഷ പിന്‍വലിച്ച് ഉമര്‍ ഖാലിദ്

ഡല്‍ഹി: സുപ്രീം കോടതിയില്‍ നിന്ന് ജാമ്യാപേക്ഷ പിന്‍വലിച്ച് ജെഎന്‍യു ഗവേഷക വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ്. ഡല്‍ഹി കലാപ ഗൂഢാലോചനയില്‍ യുഎപിഎ ചുമത്തിയ കേസിലാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്.

യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ ഉമര്‍ ഖാലിദ് 2020 സെപ്തംബര്‍ മുതല്‍ ജയിലിലാണ്. യുഎപിഎയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഒരുകൂട്ടം ഹര്‍ജികള്‍ക്കൊപ്പം ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയും പരിഗണിക്കാന്‍ ആയിരുന്നു സുപ്രിംകോടതിയുടെ തീരുമാനം. പതിനാല് മാസത്തിനിടെ നിരവധി തവണ ജാമ്യാപേക്ഷ സുപ്രിംകോടതി പരിഗണിച്ചുവെങ്കിലും അന്തിമ വാദം കേട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് വിചാരണ കോടതിയെ സമീപിക്കാനുള്ള തീരുമാനം.

ഉമര്‍ ഖാലിദിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചു. സാഹചര്യങ്ങള്‍ മാറിയതിനാല്‍ വിചാരണ കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു. ഉമര്‍ ഖാലിദിന്റെ അഭിഭാഷകന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, പങ്കജ് മിത്തല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം.

Top