തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസ് മുന്നിൽ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ റൗണ്ട് എണ്ണുമ്പോൾ യു ഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് ലീഡ് ചെയ്യുകയാണ്. പോസ്റ്റൽ, സർവീസ് വോട്ടുകൾ എണ്ണിയപ്പോൾ ഉമ തോമസിന് മൂന്നും എൽഡിഎഫിന്റെ ജോ ജോസഫിനും ബിജെപിയുടെ എ എൻ രാധാകൃഷ്ണനും രണ്ടു വോട്ടു വീതവും ലഭിച്ചു. മൂന്ന് വോട്ട് അസാധുവുമായി.

പോസ്റ്റൽ, സർവീസ് വോട്ടുകൾ എണ്ണിയതിന് ശേഷമാണ് ഇലക്ട്രോണിക് വോട്ടിം​ഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണാനാരംഭിച്ചത്. എറണാകുളം മഹാരാജാസ് കോളജിൽ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. വോട്ടെണ്ണാൻ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു റൗണ്ടിൽ 21 വോട്ടിങ് മെഷീനുകൾ എണ്ണി തീർക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകൾ പൂർത്തിയാകുന്നതോടെ പുതിയ ജനപ്രതിനിധി ആരെന്ന് വ്യക്തമാകും.

കോർപ്പറേഷൻ പരിധിയിലെ ബൂത്തുകളാണ് ആദ്യം എണ്ണുന്നത്. 239 ബൂത്തുകളിലായി 1,35,342 വോട്ടർമാർമാരാണ് ചൊവ്വാഴ്ച ജനഹിതം രേഖപ്പെടുത്തിയത്. യുഡിഎഫിനായി ഉമ തോമസ്, എൽഡിഎഫിനായി ഡോ. ജോ ജോസഫ്, എൻഡിഎയുടെ എഎൻ രാധാകൃഷ്ണൻ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാർത്ഥികൾ. പി ടി തോമസിന്റെ ആകസ്മിക നിര്യാണത്തെത്തുടർന്നാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Top