കാബൂളില്‍ നിന്ന് യുക്രൈന്‍ വിമാനം റാഞ്ചി

കേവ്: അഫ്ഗാനിസ്താനില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കുന്നതിന് എത്തിയ യുക്രൈന്‍ വിമാനം തട്ടിക്കൊണ്ടുപോയി. യുക്രൈന്‍ വിദേശകാര്യ മന്ത്രി യേവ്‌ജെനി യാനിന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനം ഇറാനില്‍ ഇറക്കിയതായും അദ്ദേഹം വ്യക്തമാക്കി. ആരാണ് സംഭവത്തിനു പിന്നിലെന്ന് വ്യക്തമല്ല.

ചൊവ്വാഴ്ചയാണ് വിമാനം തട്ടിക്കൊണ്ടുപോയത്. അജ്ഞാതരായ ഒരു സംഘമാണ് വിമാനം തട്ടിയെടുത്തതെന്നും ഇവര്‍ ഇറാനിലേക്ക് വിമാനം കടത്തിക്കൊണ്ടുപോയതായും മന്ത്രി പറഞ്ഞു. വിമാനം തട്ടിയെടുത്തവര്‍ ആയുധധാരികളായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതു മൂലം അഫ്ഗാനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള തുടര്‍ശ്രമങ്ങള്‍ മുടങ്ങിയതായും അദ്ദേഹം പറഞ്ഞു. വിമാനത്തിന് പിന്നീട് എന്തു സംഭവിച്ചെന്ന് വ്യക്തമല്ല. സംഭവത്തില്‍ നയതന്ത്ര ഇടപെടല്‍ നടന്നുവരികയാണെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

 

Top