കിയവ്: യു.എസില്‍നിന്ന് കൂടുതല്‍ ആയുധവും സാമ്പത്തിക സഹായവും ലഭ്യമാക്കാന്‍ സമ്മര്‍ദ്ദവുമായി യുക്രെയ്ന്‍. യുദ്ധത്തിന്റെ വ്യാപ്തിയും കെടുതിയും അറിയാന്‍ മുന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി രാജ്യത്തേക്ക് ക്ഷണിച്ചു. യുക്രെയ്‌നെ പരിധിവിട്ട് സഹായിക്കുന്നതില്‍ റിപ്പബ്ലിക്കുകള്‍ക്ക് എതിര്‍പ്പുണ്ട്.
ഈ സാഹചര്യത്തിലാണ് ട്രംപിനെ ക്ഷണിക്കുന്നത്. ഇപ്പോള്‍ യുക്രെയ്‌നെ സഹായിച്ചില്ലെങ്കില്‍ റഷ്യയുമായുള്ള വലിയ സംഘട്ടനത്തിലേക്ക് അമേരിക്കന്‍ സൈനികര്‍ വലിച്ചെറിയപ്പെടുമെന്ന് എന്‍.ബി.സിയുടെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സെലന്‍സ്‌കി പറഞ്ഞു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ 10000 കോടി ഡോളറിന്റെ അനുബന്ധ ചെലവ് ബില്‍ പാസാക്കാന്‍ യുഎസ് കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇതില്‍ ഭൂരിഭാഗവും യുക്രെയ്‌ന് നല്‍കാനാണ്.