യുക്രൈന്‍-റഷ്യന്‍ ആക്രമണം; 64 മരണം കൂടി സ്ഥിരീകരിച്ച് യുഎന്‍

യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കെ 64 മരണം കൂടി സ്ഥിരീകരിച്ച് യുഎന്‍. 240 സാധാരണക്കാര്‍ക്ക് ഗുരുതര പരുക്കുണ്ടെന്നും യുഎന്‍ പുറത്തുവിട്ട പുതിയ കണക്കുകളില്‍ വ്യക്തമാക്കി. ഇതുവരെ യുക്രൈനില്‍ 160,000 പേര്‍ അഭയാര്‍ത്ഥികളായെന്നും യുഎന്‍ കണക്കുകളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ അധിനിവേശം 5 ദശലക്ഷത്തിലധികം അഭയാര്‍ത്ഥികളെ സൃഷ്ട്ടിച്ചേക്കുമെന്നാണ് യുക്രൈന്‍ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പോളണ്ടിലേക്കാണ് യുക്രൈനില്‍ നിന്ന് കൂടുതല്‍ പേര്‍ പലായനം ചെയ്യുന്നത്. റഷ്യയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യുക്രൈന്‍ തങ്ങളുടെ റെയില്‍വേ ലെയിനുകള്‍ തകര്‍ത്തു. റഷ്യയില്‍ നിന്ന് യുക്രൈനിലേക്കുളള റെയില്‍വേ ലൈനുകളാണ് തകര്‍ത്തത്.

യുക്രൈനെ സമസ്തമേഖലയില്‍ നിന്നും വളഞ്ഞിട്ട് ആക്രമിക്കാനാണ് റഷ്യ ശ്രമിക്കുന്നത്. തലസ്ഥാന നഗരമായ കീവില്‍ വലിയ സംഘര്‍ഷമാണ് മുന്നാം ദിനം രാത്രിയിലും അരങ്ങേറിയത്. കീവില്‍ അര്‍ദ്ധരാത്രിയിലും ഷെല്ലാക്രമണവും വെടിവെപ്പും റിപ്പോര്‍ട്ട് ചെയ്തു. കാര്‍ക്കീവ്, സുമി, വാസില്‍ക്കീവ് എന്നിവിടങ്ങളിലും വലിയ ആക്രമണങ്ങള്‍ അരങ്ങേറി. വാസില്‍കീവില്‍ എണ്ണ സംഭരണ ശാലയില്‍ പൊട്ടിത്തെറി റിപ്പോര്‍ട്ട് ചെയ്തു. കാര്‍കീവില്‍ ഗ്യാസ് പൈപ്പ് ലൈന് നേരെയും റഷ്യന്‍ ആക്രമണം ഉണ്ടായി.

സപ്പോരിജിയ ആണവ നിലയം ലക്ഷ്യമിട്ടാണ് പുതിയ റഷ്യന്‍ നീക്കം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. യൂറോപിലെ തന്നെ വലിയ ആണവ നിലയങ്ങളില്‍ ഒന്നാണ് സപ്പോരിജിയ. സുമിയിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്ത ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 7 വയസ്സുകാരിയുള്‍പ്പെടെ അഞ്ച് സാധാരണക്കാരും യുക്രൈന്‍ റഷ്യന്‍ സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം.

Top