യുക്രെയ്ൻ തിരിച്ചുപിടിക്കുന്നു; ആയുധങ്ങൾ എത്താതിരിക്കാൻ പാലം തകർത്ത് റഷ്യ

കീവ് : കിഴക്കൻ മേഖലയായ ലുഹാൻസ്കിലെ സിവീയറോഡോണെസ്റ്റ്സ്ക് നഗരത്തിൽ റഷ്യ കയ്യേറിയതിന്റെ 20% യുക്രെയ്ൻ തിരിച്ചുപിടിച്ചു. സിവീയറോഡോണെസ്റ്റ്സ്ക് റഷ്യ പിടിച്ചെടുത്താൽ പിന്നെ ലിസിചാൻസ്ക് നഗരം കൂടിയേ ലുഹാൻസ്കിൽ യുക്രെയ്ൻ നിയന്ത്രണത്തിൽ ശേഷിക്കുന്നുള്ളൂ. പ്രധാന യുദ്ധമുഖമായി മാറിയ ഈ നഗരത്തിൽ‌ യുക്രെയ്ൻ സേനയ്ക്ക് കൂടുതൽ ആയുധവും മറ്റു സന്നാഹങ്ങളും എത്താതിരിക്കാനായി സെവെർസ്കി ഡോണെറ്റ്സ് നദിയിലെ പാലങ്ങൾ ഒന്നൊന്നായി റഷ്യ തകർക്കുകയാണ്.

റഷ്യൻ സേനയ്ക്കു കനത്ത നഷ്ടമാണു സംഭവിച്ചിരിക്കുന്നതെന്നു ലുഹാൻസ്ക് ഗവർണർ സെർഹെയ് ഗയ്ദായ് പറഞ്ഞു. യുക്രെയ്ൻ സേനയിൽ ചേർന്നു പോരാടിയ 4 വിദേശികൾ കൊല്ലപ്പെട്ടു. ജർമനി, നെതർലൻഡ്സ്, ഓസ്ട്രേലിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണു കൊല്ലപ്പെട്ടത്. യുദ്ധത്തിന് നയതന്ത്ര പരിഹാരം സാധ്യമാകുമോ എന്നതിലും ആശങ്ക കനക്കുന്നു. റഷ്യൻ സേന അതിർത്തിയോളം പിന്മാറാതെ ചർച്ചയ്ക്കില്ലെന്ന നിലപാട് യുക്രെയ്ൻ ആവർത്തിച്ചു.

Top