തിരിച്ചടി ശക്തമാക്കി യുക്രെയിന്‍, അമ്പത് റഷ്യന്‍ സൈനികരെ വധിച്ചെന്ന് അവകാശവാദം

കീവ്: റഷ്യന്‍ ആക്രമണത്തിന് പിന്നാലെ തിരിച്ചടി ശക്തമാക്കി യുക്രെയിന്‍. ഇതുവരെ അമ്പത് റഷ്യന്‍ സൈനികരെ വധിച്ചെന്നാണ് യുക്രെയിനിന്റെ അവകാശവാദം. കൂടാതെ, നാല് ടാങ്കറുകളും ആറ് റഷ്യന്‍ വിമാനങ്ങളും തകര്‍ക്കുകയും ചെയ്തതായി യുക്രെന്‍ അവകാശപ്പെട്ടു.

ആയുധം വച്ച് കീഴടങ്ങണമെന്ന് റഷ്യ ആവശ്യപ്പെട്ടപ്പോള്‍ കീഴടങ്ങില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെയാണ് സൈന്യം തിരിച്ചടി ശക്തമാക്കിയത്. എന്നാല്‍ തങ്ങളുടെ പക്ഷത്തെ ആള്‍ നാശത്തെക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വ്യോമാക്രമണം മാത്രമല്ല കരവഴിയും റഷ്യ ആക്രമണം നടത്തുന്നുണ്ട്. യുക്രെയിന്‍ തലസ്ഥാനത്തുള്‍പ്പടെ തുടര്‍ സ്‌ഫോടനങ്ങള്‍ കേള്‍ക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്.

അതിനിടെ, റഷ്യയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചതായി യുക്രെയിന്‍ അറിയിച്ചിട്ടുണ്ട്. യുദ്ധത്തിനെതിരെ റഷ്യക്കാരുടെ പിന്തുണയും പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യക്കാര്‍ എന്നും നല്ല സുഹൃത്തുക്കളാണെന്നും അതിനാല്‍ പുടിന്റെ യുദ്ധം അവസാനിപ്പിക്കാന്‍ ശക്തമായി ഇടപെടണമെന്നുമാണ് റഷ്യക്കാരോട് അദ്ദേഹം റഷ്യന്‍ ഭാഷയില്‍ അഭ്യര്‍ത്ഥിച്ചത്.

അതേസമയം, യുക്രെയിനില്‍ അമേരിക്കന്‍ യുദ്ധവിമാനം എത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അധിനിവേശം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടിക്കുമെന്ന് നാറ്റോ റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിരീക്ഷണത്തിനും വിവരശേഖരണത്തിനും വേണ്ടിയാണ് അമേരിക്കന്‍ യുദ്ധവിമാനം യുക്രെയിന്‍ അതിര്‍ത്തിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നത്.

Top