സമ്പൂര്‍ണ സേനാപിന്‍മാറ്റം എന്ന നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ യുക്രെയിന്‍

കീവ്: ബലാറൂസില്‍ റഷ്യയുമായി നടന്ന ചര്‍ച്ചയില്‍ സമ്പൂര്‍ണ സേനാപിന്‍മാറ്റം എന്ന നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ യുക്രെയിന്‍. ക്രിമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന പിന്മാറണമെന്ന് യുക്രെയിന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

വെടിനിര്‍ത്തലും സേനാ പിന്‍മാറ്റവുമാണ് പ്രധാന ആവശ്യങ്ങളെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കി ചര്‍ച്ചയ്ക്കു മുന്‍പ് അറിയിച്ചിരുന്നു. അതിനിടെ യുക്രെയിനുമായി ധാരണയിലെത്താന്‍ സന്നദ്ധനാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

അതിനിടെ ഖാര്‍കിവില്‍ റഷ്യ വീണ്ടും ആക്രമണം നടത്തി. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. വ്യോമപാത നിഷേധിച്ച യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് മറുപടിയുമായി റഷ്യ രംഗത്തെത്തി. 36 രാജ്യങ്ങള്‍ക്ക് റഷ്യയിലൂടെയുള്ള വ്യോമപാത റഷ്യ നിഷേധിച്ചു. അതിനിടെ ബലറൂസിലെ എംബസി അമേരിക്ക അടച്ചു.

നേരത്തെ യുക്രെയിന്‍ തലസ്ഥാനമായ കീവില്‍നിന്നു മാറാന്‍ ജനങ്ങള്‍ക്ക് റഷ്യന്‍ സേന നിര്‍ദേശം നല്‍കി. നഗരത്തിന് പുറത്തേക്ക് സുരക്ഷിത പാത നല്‍കാമെന്നും റഷ്യന്‍ സൈന്യം അറിയിച്ചു. രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ കീവില്‍ കര്‍ഫ്യ പ്രഖ്യാപിച്ചു.

അതേസമയം റഷ്യയിലുള്ള സ്വന്തം പൗരന്‍മാരോട് രാജ്യത്തേക്ക് മടങ്ങാന്‍ അമേരിക്ക ആവശ്യപ്പെട്ടു. മോസ്‌കോയിലെ യു.എസ് എംബസിയാണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയത്. എംബസിയില്‍ അത്യാവശ്യ ജോലികള്‍ കൈകാര്യം ചെയ്യാത്ത ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ഉടന്‍ റഷ്യ വിടണമെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കി. ബെലാറൂസിലെ യു.എസ് എംബസിയുടെ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചു. റഷ്യന്‍ അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യരുത് എന്ന് പൗരന്‍മാര്‍ക്ക് യു.എസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top