യുക്രൈൻ യുദ്ധ മുന്നണിയിൽ തമിഴ് വിദ്യാർത്ഥി: അന്വേഷണവുമായി ഇന്റലിജൻസ് ഉദ്യോഗസ്ഥർ

തമിഴ്നാട്: കോയമ്പത്തൂർ സ്വദേശി യുക്രൈൻ സൈന്യത്തിൽ ചേർന്നതായി റിപ്പോർട്ട്. ഖാർകിവ് എയറോനോട്ടിക്കൽ സർവകലാശാല വിദ്യാർത്ഥിയായ സായി നികേഷ് രവിചന്ദ്രൻ ആണ് യുദ്ധ മുന്നണിയിൽ സൈന്യത്തിനൊപ്പം ചേർന്നത്. ഇന്റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ‍ഡിഫെൻസിൽ ചേർന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സായി നികേഷ് സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോയമ്പത്തൂരിലെ തുടിയലൂർ സ്വദേശിയായ സായി നികേഷ് 2018ലാണ് യുക്രൈനിലേക്ക് പോയത്. സ്കൂൾ പഠനം അവസാനിച്ച ശേഷം രണ്ടു തവണ ഇന്ത്യൻ സേനയിൽ ചേരാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അഞ്ച് വർഷത്തെ കോഴ്സ് പഠിക്കാനായാണ് സായി നികേഷ് യുക്രൈനിലെത്തിയത്. വാർ വീഡിയോ ഗെയിമുകളിൽ തൽപ്പരനാണ് യുവാവെന്നാണ് ഇൻറലിജൻസ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഇൻറലിജൻസ് ഉദ്യോഗസ്ഥർ വീട്ടിൽ നടത്തിയ പരിശോധനയിലും സായി നികേഷിൻറെ മുറി നിറയെ സൈനികരുടെ ഫോട്ടോകളും പോസ്റ്ററുകളും കണ്ടെത്തി.

പ്രതിരോധ പ്രവർത്തനങ്ങൾക്കിറങ്ങാൻ സന്നദ്ധരാകുന്ന വിദേശികൾക്ക് പ്രതിരോധ വിസ വേണ്ടെന്ന് യുക്രൈൻ നേരത്തെ അറിയിച്ചിരുന്നു. വിസ താൽക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവിൽ യുക്രൈൻ പ്രസിഡന്റ് ഒപ്പുവെച്ചിരുന്നു. രാജ്യത്തെ സൈനിക നിയമം പിൻവലിക്കുന്നതുവരെ ഉത്തരവ് തുടരുമെന്ന് യുക്രൈൻ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

യുക്രൈൻ ഔദ്യോഗികമായി വിദേശത്തെ സന്നദ്ധപ്രവർത്തകരെ റഷ്യയ്ക്കെതിരെ പോരാടാൻ എത്തിക്കുന്ന ദൗത്യത്തെ യുക്രൈൻ ഫോറിൻ ലീജിയൻ‍ എന്നാണ് അറിയപ്പെടുന്നത്.

എങ്ങനെ യുക്രൈൻ ഫോറിൻ ലീജിയനിൽ ചേരാം

സൈനികമായി സൈനികമായി സഹായിക്കാൻ സന്നദ്ധരാകുന്ന വിദേശികൾ സ്വന്തം രാജ്യത്തെ യുക്രൈൻ എംബസിയുമായി ബന്ധപ്പെടണം. ഇ-മെയിൽ വഴിയോ, അല്ലെങ്കിൽ നേരിട്ട് എംബസിയിൽ ചെന്ന് വിവരം പറയാം. ഏതൊക്കെ രേഖകളാണ് യുക്രൈൻ പോരാട്ടത്തിൽ പങ്കെടുക്കാൻ നൽകേണ്ടത് എന്ന വിശദമായ നിർദേശം എംബസിയിൽ നിന്ന് ലഭിക്കും.

പൗരത്വം തെളിയിക്കുന്ന രേഖകൾ, വിദേശ യാത്രയ്ക്കുള്ള അനുമതി, സൈനിക സേവന ചരിത്രം, ഏതെങ്കിലും രീതിയിലുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ വ്യക്തമാക്കുന്ന രേഖകൾ നൽകണം. ഈ രേഖകൾ പരിശോധിച്ച് അഭിമുഖത്തിന് ശേഷം യാത്രക്ക് അനുമതി നൽകും.

നൽകിയ അപേക്ഷ എംബസി യുക്രൈൻ സൈന്യത്തിന് കൈമാറും. ആപ്ലിക്കേഷൻ യുക്രൈൻ സ്വീകരിച്ചാൽ അപേക്ഷകർക്ക് യുക്രൈനിൽ എങ്ങനെ എത്താം, എന്തൊക്കെ ചെയ്യണം തുടങ്ങിയ നിർദേശങ്ങൾ യുക്രൈനിൽ നിന്നും ലഭിക്കും. യുക്രൈനിൽ എത്തിയാൽ അവിടുത്തെ സർക്കാറുമായി സേവനം സംബന്ധിച്ച കരാറിൽ ഒപ്പുവയ്ക്കണം.

ഇതിനുശേഷം, അവരുടെ പ്രവർത്തനങ്ങളിൽ പങ്കെ‌ടുക്കാൻ സാധിക്കും. പാശ്ചത്തലം പരിഗണിച്ചുള്ള സേവനങ്ങളായിരിക്കും യുക്രൈൻ സൈന്യം നൽകുക എന്നാണ് റിപ്പോർട്ട്. 18 മുതൽ 60 വയസുവരെയുള്ളവരെയാണ് യുക്രൈൻ ദൗത്യത്തിന് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് എന്നാണ് ദ മെട്രോ റിപ്പോർട്ട് പറയുന്നത്.

യുക്രൈനിൽ സിവിലിയൻ സൈന്യം

30,000 സിവിലിയന്മാരാണ് നിലവിൽ യുക്രൈനിൽ സിവിലിയന്മാർ യുദ്ധ മുന്നണിയിൽ പ്രവർത്തിക്കാൻ സൈന്യത്തിൽ ചേർന്നതെന്നാണ് വിവരം. റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം 18 മുതൽ 60 വയസുവരെയുള്ളവർക്ക് സൈന്യത്തിൽ ചേരാമെന്ന ഉത്തരവ് യുക്രൈൻ പ്രസിഡൻറ് പുറപ്പെടുവിച്ചിരുന്നു.കൂടാതെ, പൊതുജനത്തിന് ആയുധങ്ങളുടെ വിതരണവും യുക്രൈൻ സർക്കാർ നടത്തിയിരുന്നു.

പോരാട്ട ഭൂമിയിൽ ജയിൽ പുള്ളികൾ

റഷ്യൻ സൈന്യത്തെ നേരിടാൻ ജയിലിൽ ശിക്ഷ അനുഭവിക്കുന്നവരെ തുറന്നുവിടാൻ യുക്രൈൻ ഉത്തരവ് ഇറക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൈനിക പരിശീലനം ലഭിച്ചവരെയും, സൈനിക പാശ്ചത്തലമുള്ള കുറ്റവാളികളെയും പ്രതിരോധത്തിന് ഉപയോഗിക്കാനാണ് യുക്രൈൻ സർക്കാർ ലക്ഷ്യമിടുന്നത്.

യുക്രൈൻ പ്രസിഡൻറ് സെലൻസ്കി ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയെന്നാണ് റിപ്പോർട്ടുകൾ. അടിയന്തര സാഹചര്യം അനുസരിച്ച് ഉന്നതതലത്തിലാണ് തീരുമാനം എടുത്തത് എന്നാണ് യുക്രൈൻ പ്രോസിക്യൂട്ട് ജനറൽ ഓഫീസ് വ്യക്തമാക്കുന്നത്. എന്നാൽ എല്ലാ തടവുകാരെയും സൈന്യത്തിലേക്ക് പരിഗണിക്കില്ലെന്നും പ്രവർത്തിപരിചയം, ഏറ്റുമുട്ടലുകളിൽ പങ്കെടുത്ത പരിചയം, അച്ചടക്കം ഇങ്ങനെ വിവിധ കാര്യങ്ങൾ പരിഗണിച്ചായിരിക്കും തെരഞ്ഞെടുക്കുക എന്നും പ്രോസിക്യൂട്ട് ജനറൽ ഓഫീസ് അറിയിച്ചു. ഇവർ ശിക്ഷിക്കപ്പെടാൻ കാരണമായ കേസും ഇക്കാര്യത്തിൽ പരി​ഗണിക്കുമെന്ന് വ്യക്തമാക്കി.

Top