ഉച്ചഭക്ഷണത്തിനായി ഓടുന്നതിനിടെ സാമ്പാര്‍ പാത്രത്തില്‍ വീണു; നാലു വയസ്സുകാരന് ദാരുണാന്ത്യം

കുര്‍ണൂല്‍: ഉച്ചഭക്ഷണത്തിനായി ഓടുന്നതിനിടെ യു.കെ.ജി വിദ്യാര്‍ത്ഥി സാമ്പാര്‍ പാത്രത്തില്‍ വീണ് പൊള്ളലേറ്റ് മരിച്ചു. ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഇന്നലെയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ സ്‌കൂളിന്റെ മാനേജിംഗ് ഡയറക്ടര്‍ വിജയകുമാര്‍ റെഡ്ഡി, ജീവനക്കാരനായ നാഗമല്ലേശ്വര്‍ റെഡ്ഡി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

ഭക്ഷണത്തിനുള്ള ബെല്ലടിച്ചപ്പോള്‍ കുട്ടികള്‍ കൂട്ടത്തോടെ ഡൈനിംഗ് ഹാളിലേക്ക് ഓടിയെത്തുകയും ഹാളില്‍ വെച്ചിരുന്ന സാമ്പാര്‍ പാത്രത്തിലേക്ക് കുട്ടി വീഴുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പുരുഷോത്തം റെഡ്ഡി എന്ന ബാലനാണ് ചൂടുള്ള സാമ്പാര്‍ നിറച്ച വലിയ പാത്രത്തിലേക്ക് വീണത്. മുതിര്‍ന്നവരാരും അപ്പോള്‍ ഹാളില്‍ ഇല്ലായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ജീവനക്കാര്‍ കുട്ടിയെ പാത്രത്തില്‍ നിന്ന് പുറത്തെടുത്തപ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു.

Top