വായ്പ തിരിച്ചടവ്; അനില്‍ അംബാനി ചൈനീസ് ബാങ്കുകള്‍ക്ക് 5500 കോടി രൂപ നല്‍കണം: യുകെ കോടതി

ലണ്ടന്‍: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി മൂന്ന് ചൈനീസ് ബാങ്കുകള്‍ക്കായി 717 ദശലക്ഷം ഡോളര്‍ (5500 കോടി) നല്‍കണമെന്ന് ഉത്തരവിട്ട് യു.കെ.കോടതി. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഈ ഉത്തരവ്. 21 ദിവസത്തിനകം തുക നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

2012-ല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എടുത്ത വായ്പക്ക് അനില്‍ അംബാനി വ്യക്തിഗത ഗ്യാരണ്ടി നല്‍കിയിരുന്നതായും നല്‍കിയ ഗ്യാരണ്ടിക്ക് അംബാനിക്ക് ബാധ്യതയുണ്ടെന്നും ജഡ്ജി നിഗല്‍ ടിയര്‍പറഞ്ഞു. അതേസമയം, തന്റെ മൊത്തം മൂല്യം പൂജ്യം ആണെന്ന് പറഞ്ഞ അംബാനിക്ക് കോടതി പണമടയ്ക്കാന്‍ 21 ദിവസം നല്‍കുകയായിരുന്നു.

ഗ്യാരണ്ടി അനുസരിച്ച് ബാങ്കുകള്‍ക്ക് പ്രതി നല്‍കേണ്ടത് 716,917,681.51 ഡോളറാണെന്ന് ഉത്തരവില്‍ പറയുന്നു. 2012-ല്‍ ആഗോള കടബാധ്യത മാറ്റിസ്ഥാപിക്കുന്നതിനായിട്ടാണ് റിലയന്‍സ് നേടിയ കോര്‍പ്പറേറ്റ് വായ്പക്ക് അനില്‍ അംബാനി വ്യക്തിപരമായ ഗ്യാരണ്ടി നല്‍കിയതെന്ന് അദ്ദേഹത്തിന്റെ വാക്താവ് അറിയിച്ചു. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ വ്യക്തിഗത വായ്പയല്ലെന്നും വക്താവ് പറഞ്ഞു.

ഈ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ സമീപഭാവിയിലുണ്ടാകില്ല. നിയമനടപടി സംബന്ധിച്ച് അനില്‍ അംബാനി നിയമോപദേശം തേടുകയാണ്.’ വക്താവ് വ്യക്തമാക്കി.

ഇന്‍ഡസ്ട്രിയല്‍-കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ് മുംബൈ ബ്രാഞ്ച്, ചൈന ഡെവലപ്‌മെന്റ് ബാങ്ക്, എക്‌സിം ബാങ്ക് ഓഫ് ചൈന എന്നീ ബാങ്കുകള്‍ക്കാണ് അനില്‍ അംബാനി പണം നല്‍കാനുള്ളത്.

Top