ബ്രിട്ടനില്‍ മലയാളി യുവതിക്ക് കൊറോണ സ്ഥിരീകരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവിനും രോഗലക്ഷണങ്ങളുണ്ട്. ഇതോടെ ബ്രിട്ടനില്‍ കോവിഡ് സ്ഥിരീകരിച്ച മലയാളികളുടെ എണ്ണം നാലായി. വൈറസ് ബാധമൂലം ഇന്നലെ 48 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 288 ആയി. 665 പേര്‍ക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊവിഡ്19 സ്ഥിരീകരിച്ചത് അയ്യായിരത്തോളം പേര്‍ക്കാണ്. ബ്രിട്ടനില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിനുള്ള നടപടികള്‍ അതിശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ജനങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറുന്നില്ലെന്നു കണ്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ശക്തമായ നിയമനടപടികള്‍ ആരംഭിക്കുമെന്നു പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കി. വൃദ്ധജനങ്ങളും വിവിധതരം രോഗങ്ങള്‍ അലട്ടുന്നവരുമായ ഇവരെ രോഗബാധിതരില്‍നിന്നും സംരക്ഷിക്കാനുള്ള ചുമതല യുവാക്കള്‍ക്കും കുട്ടികള്‍ക്കുമുണ്ടെന്നും ഇതിനുള്ള ഉത്തരവാദിത്വം എല്ലാവരും കാണിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ക്കു കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ബ്രിട്ടനില്‍നിന്നും നാട്ടിലേക്കു മടങ്ങാനാകാതെ നിരവധി പേരാണ് ദിവസവും ഇന്ത്യന്‍ എംബസിയില്‍ എത്തുന്നത്. ഇവര്‍ക്ക് എംബസി താല്‍കാലിക താമസസൗകര്യം കണ്ടെത്തി നല്‍കുന്നുണ്ട്.

Top