ടൂറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് യുവെന്റസും ഡൈനാമോ കെയ്‌വും തമ്മിലുള്ള മത്സരത്തിൽ തന്റെ കരിയറിലെ 750-ആം ഗോള്‍ നേടി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എതിരില്ലാത്ത മൂന്നു ഗോളിനാണ് മത്സരം യുവെന്റസ് ജയിച്ചത്. ഇരുപത്തിയൊന്നാം മിനിറ്റിൽ ഫെഡെരികോ ചെയ്സെ യുവന്റസിനായി ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ റൊണാൾഡോ രണ്ടാം ഗോളും അൽവാരോ മൊറാട്ടോ മൂന്നാം ഗോളും നേടി. ഇതോടെ യുവന്റസിന് 12 പോയിന്റായി.
ഒരു വനിതാ റഫറി നിയന്ത്രിക്കുന്ന ആദ്യ ചാമ്പ്യന്‍സ് ലീഗെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയറിലെ 750-ആം ഗോള്‍ നേടുന്നതിനും ഫെഡെറികോ ചീസ കരിയറിലെ കന്നി ചാമ്പ്യന്‍സ് ലീഗ് ഗോള്‍ നേടുന്നതിനും സാക്ഷ്യം വഹിച്ചത് 36 വയസുള്ള സ്‌റ്റെഫാനി ഫ്രപ്പാര്‍ട്ട് എന്ന വനിതാ റഫറി ആയിരുന്നു. മത്സരത്തിന്റെ വേഗതയും ആവേശവും ചോര്‍ന്നു പോകാതെയുള്ള സ്‌റ്റെഫാനിയുടെ ഇടപെടലുകള്‍ കഴിഞ്ഞ വര്‍ഷം വനിതാ ലോകകപ്പ് ഫൈനലിലും ലിവര്‍പൂള്‍-ചെല്‍സി യുവേഫ സൂപ്പര്‍ കപ്പിലും മികവ് പുലർത്തിയിരുന്നു.