പാരിസ്: ചാമ്പ്യന്‍സ് ലീഗിൽ രണ്ട് വര്‍ഷത്തിനിടെ ആദ്യമായി ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ എത്തും. ചാമ്പ്യന്‍സ് ലീഗിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തിലാണ് മെസിയുടെ ബാഴ്സലോണയും റൊണാള്‍ഡോയുടെ യുവന്‍റസും ഏറ്റുമുട്ടുന്നത്. ബാര്‍സലോണ, യുവന്റസ് കൂടാതെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, പി.എസ്.ജി, ചെല്‍സി എന്നീ വമ്പന്മാരും ഇന്ന് കളിക്കും.
ഇതില്‍ യുണൈറ്റഡിനും പി.എസ്.ജിയ്ക്കും ഇന്നത്തേത് നിര്‍ണായക മത്സരമാണ്. ഗ്രൂപ്പ് എച്ചിലുള്ള യുണൈറ്റഡും പി.എസ്.ജിയ്ക്കും ഒപ്പമുള്ള മറ്റ് രണ്ട് ടീമുകള്‍ ലെയ്പ്‌സിഗും ഈസ്താംബുള്‍ ബസക്‌സെഹിറുമാണ്. നിലവില്‍ അഞ്ചു മത്സരങ്ങളില്‍ നിന്നും 9 പോയന്റ് വീതമുള്ള യുണൈറ്റഡും പി.എസ്.ജിയും ലെയ്പ്‌സിഗും ഗ്രൂപ്പിലെ തുല്യ ശക്തികളാണ്. ഗ്രൂപ്പില്‍ അഞ്ചു മത്സരങ്ങളും വിജയിച്ച ബാര്‍സയാണ് ഒന്നാമത്. നാലു മത്സരങ്ങള്‍ വിജയിച്ച യുവന്റസ് രണ്ടാമതും.
ഗ്രൂപ്പ് എച്ചില്‍ നിന്നും ബാര്‍സയും യുവന്റസും നേരത്തേ നോക്കൗട്ട് യോഗ്യത ഉറപ്പിച്ചിരുന്നു. ആദ്യപാദത്തില്‍ ബാഴ്‌സ യുവന്റസിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചിരുന്നു. എന്നാല്‍, അന്ന് കോവിഡ് രോഗബാധിതനായിരുന്ന ക്രിസ്റ്റ്യാനോ കളിച്ചിരുന്നി ല്ല. ലാലിഗയില്‍ ബാഴ്‌സയ്ക്കും സീരി എയില്‍ യുവന്റസിനും ആധിപത്യം നഷ്ടമായിരിക്കുകയാണിപ്പോള്‍. സീസണില്‍ ക്രിസ്റ്റ്യാനോ ഒമ്പത് കളിയില്‍ 10 ഗോളും മെസ്സി 13 കളിയില്‍ ഏഴ് ഗോളുമാണ് നേടിയത്.