തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ പ്രതീക്ഷയുമായി രമേശ് ചെന്നിത്തല. അതിശക്തമായ യു.ഡി.എഫ്. തരംഗമാണ് ഇലക്ഷനിൽ ദൃശ്യമായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ച എൽ.ഡി.എഫ്. സർക്കാരിനെതിരെയുള്ള ശക്തമായ ജനവികാരം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു, അടുത്ത രണ്ട് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിലും ഇടതു സർക്കാരിനെതിരായുള്ള ജനവികാരം ശക്തമായി തന്നെ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് വോട്ടെടുപ്പ് നടത്തുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് വൻ വീഴ്ചയുണ്ടായെന്നും ചെന്നിത്തല പറഞ്ഞു. പോളിങ് സാമഗ്രികളുടെ വിതരണം മുതൽ വോട്ടടുപ്പ് വരെ എല്ലാ ഘട്ടങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് താൻ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതാണ്. അതിന് ഫലമുണ്ടായില്ല എന്നും അദ്ദേഹം പറഞ്ഞു.