‘പുതുപ്പള്ളിയില്‍ ‘മാസപ്പടി’ആരോപണം യുഡിഎഫ് ഉയര്‍ത്തും’; വിഡി സതീശന്‍

കോട്ടയം: മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് മൃദുസമീപനം പാലിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാസപ്പടി സജീവ ചര്‍ച്ചയാക്കും. മുഖ്യമന്ത്രി അഴിമതി ആരോപണങ്ങളോട് പ്രതികരിക്കാതെ ഓടിയൊളിക്കുന്നു, ഇത് ശരിയാണോ? എം വി ഗോവിന്ദന്‍ അല്ല മാസപ്പടിയില്‍ മറുപടി പറയേണ്ടത്.ഗോവിന്ദന്‍ പാര്‍ട്ണര്‍ അല്ലല്ലോ.ആകാശവാണിയായി പ്രവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി. സര്‍ക്കാരിന്റെ പരാജയവും അഴിമതിയും ആണ് പുതുപ്പള്ളിയില്‍ ഉന്നയിക്കാന്‍ പോകുന്നത്.സര്‍ക്കാരിനെതിരായ കുറ്റപത്രം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാത്യു കുഴല്‍നാടനെതിരായ കേസ് നീക്കം നിയമപരമായി നേരിടും.പ്രതീയാകേണ്ടവര്‍ക്ക് എതിരെ കേസ് ഇല്ല.ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എതിരെ കേസ് എടുക്കുന്നു.പിണറായി മോദിക്ക് പഠിക്കുകയാണ്. മാത്യു കുഴല്‍നാടന്‍ ഒറ്റക്കല്ല.ആര് വേണമെങ്കിലും അന്വേഷിക്കട്ടെ.ഉമ്മന്‍ ചാണ്ടിയെ ക്രൂരമായി വേട്ടയാടിയവര്‍, മരിച്ചപ്പോഴും അദ്ദേഹത്തെ അപമാനിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്‍എസ്എസിനെതിരായ നാമജപ കേസ് ഒഴിവാക്കല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കം മാത്രമാണ്.ശബരിമല, പൗരത്വ കേസുകള്‍ പിന്‍വലിക്കുമോയെന്നും സതീശന്‍ ചോദിച്ചു. കുഴല്‍പ്പണ കേസില്‍ രക്ഷപ്പെടാന്‍ പിണറായിയുടെ കാല് പിടിച്ചയാളാണ് സുരേന്ദ്രന്‍.മാസപ്പടിയില്‍ പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ സുരേന്ദ്രന് അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.

Top