സർക്കാരിനെതിരെ യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം: മൂവായിരം പേർക്കെതിരെ പൊലീസ് കേസ്

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിനെതിരെ യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പൊലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെയാണ് കേസ്. കന്റോമെന്റ്റ് പൊലീസാണ് കേസെടുത്തത്. വഴി തടസ്സ പ്പെടുത്തിയതിനും, അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, എംഎം ഹസ്സൻ, കൊടുക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല, എൻ. കെ.പ്രേമചന്ദ്രൻ, രമ്യ ഹരിദാസ്, സി പി ജോൺ , വി.എസ് ശിവകുമാർ, പാലോട് രവി, പി.കെ. വേണുഗോ പാൽ , എം.വിൻസന്റ് , കെ.മുരളീധരൻ, നെയ്യാറ്റിൻകര സനൽ എന്നിവരടക്കം പ്രതികളാണ്.

സർക്കാർ അല്ല ഇത് കൊള്ളക്കാർ എന്ന മുദ്രാവാക്യം ഉയർത്തിയാണ് യുഡിഎഫ് പ്രവർത്തകർ ഇന്ന് രാവിലെ സെക്രട്ടറിയേറ്റ് വളഞ്ഞത്. രാവിലെ ആറുമണിക്ക് തന്നെ പ്രധാന ഗേറ്റും സൗത്ത്, വൈഎംസിഎ ഗേറ്റുകളും നേതാക്കളും പ്രവർത്തകരും ഉപരോധിച്ചു. വലിയ ജനപങ്കാളിത്തമാണ് ഉപരോധ സമരത്തിന് ഉണ്ടായിരുന്നത്.

സഹകരണബാങ്ക് തട്ടിപ്പ്, മാസപ്പടി വിവാദം, എ ഐ ക്യാമറ അഴിമതി, വിലക്കയറ്റം പിൻവാതിൽ നിയമനങ്ങൾ, തുടങ്ങി കഴിഞ്ഞ ഏഴരവർഷമായി ഇടതുസർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയ വിഷയമാക്കിയായിരുന്നു യുഡിഎഫ് നേതാക്കളിൽ ഏറെപ്പേരും സംസാരിച്ചത്. അഴിമതി സർക്കാറിനെ ജനകീയ വിചാരണ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. രണ്ടുതവണ കേരളം ഭരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ഒരു ഭരണനേട്ടം പോലും കാണിക്കാൻ ഇല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ കുറ്റപ്പെടുത്തി. വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് പ്രവർത്തകർ എത്തിയാണ് സെക്രട്ടറിയേറ്റ് ഉപരോധിച്ചത്.

Top