യുഡിഎഫ് യോ​ഗം ഇന്ന്; എൽദോസ് കുന്നപ്പിള്ളിലിനെതിരായ നടപടി ചർച്ചയാകും

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താൻ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും. രാവിലെ പത്തരയ്ക്കാണ് യോഗം. പീഡനക്കേസിൽ ആരോപണവിധേയനായി ഒളിവിൽകഴിയുന്ന എൽദോസ് കുന്നപ്പിള്ളിലിനെതിരെ സംഘടനാപരമായി ശക്തമായ നടപടിയെടുക്കുമെന്ന് കെ സുധാകരൻ യോഗത്തെ അറിയിക്കും.

ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച അനുകൂല സാഹചര്യവും ഗവർണർ – സർക്കാർ പോരും സിൽവർലൈൻ സർവേ പുതരാരംഭിക്കാനുള്ള നീക്കവും യോഗം വിലയിരുത്തും. ഭാവി രാഷ്ട്രീയ പരിപാടികൾക്കും രൂപം നൽകും. വിഴിഞ്ഞം, എൻഡോസൾഫാൻ സമരങ്ങളിൽ സ്വീകരിക്കേണ്ട തുടർ സമീപനവും ചർച്ചയാവും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളിൽ മുസ്ലിം ലീഗിന് അതൃപ്തിയുണ്ട്. മുന്നണി യോഗത്തിൽ ലീഗ് നേതാക്കൾ ഇക്കാര്യം ഉന്നയിക്കാനിരിക്കെ താൻ പറയാത്ത കാര്യങ്ങൾ ആണ് പ്രസിദ്ധീകരിച്ചതെന്ന് സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്.

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ യുവതി നൽകിയ ബലാൽസംഗ കേസിൽ തെളിവെടുപ്പ് തുടരുകയാണ്. പെരുമ്പാവൂരുള്ള എംഎൽഎയുടെ വീട്ടിൽ ഇന്ന് തെളിവെടുക്കാൻ സാധ്യതയുണ്ട്. വീട്ടിൽ വെച്ചും എൽദോസ് പീ‍ഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ ദിവസങ്ങളിൽ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോർട്ട്, യുവതി താമസിക്കുന്ന സ്ഥലം എന്നിവടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. നവമാധ്യമങ്ങൾ വഴി എൽദോസ് പീഡിപ്പിക്കുകയാണെന്നും, പരാതി ആദ്യം അന്വേഷിച്ച കോവളം എസ്.എച്ച്.ഒ. പണം വാങ്ങി പരാതി പിൻവലിക്കാൻ നിർബന്ധിച്ചുവെന്നും കാണിച്ച് രണ്ടു പുതിയ പരാതികൾ യുവതി നൽകിയിട്ടുണ്ട്. ഈ രണ്ടു പരാതികളും ബലാൽസംഗ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന എൽദോസിനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്.

Top