ലോകസഭ തിരഞ്ഞെടുപ്പിലെ ചിരി നിയമസഭ ഉപതിരഞ്ഞെടുപ്പോടെ യു.ഡി.എഫിന് മായുമോ ?
കോണ്‍ഗ്രസ്സിലെയും യു.ഡി.എഫിലെയും ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് കാര്യങ്ങള്‍ അത്ര പന്തിയില്ലെന്നാണ് .
ഇടതുപക്ഷത്തിനു മേല്‍ യു.ഡി.എഫ് ഇപ്പോള്‍ പുലര്‍ത്തിയ ആധിപത്യം വച്ച് നോക്കിയാല്‍ ആറില്‍ ആറ് സീറ്റിലും യു.ഡി.എഫാണ് ജയിക്കേണ്ടത്.
ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റായ അരൂരില്‍ ഉള്‍പ്പെടെ ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനാണ് മേധാവിത്വം ലഭിച്ചിരിക്കുന്നത്. എന്നിട്ടും ട്വന്റി ട്വന്റി എന്നു പറഞ്ഞ നാവുകള്‍ക്ക് ഇപ്പോള്‍ ആറില്‍ ആറും എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.
ഇടതുപക്ഷം സിറ്റിംഗ് സീറ്റായ അരൂര്‍ എന്തായാലും നിലനിര്‍ത്തുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കു പോലും സംശയം ഇല്ല. ഇവിടെ ഷാനിമോള്‍ ഉസ്മാന്‍ നേടിയ 648 വോട്ട് മറികടക്കാന്‍ സി.പി.എമ്മിന് നിഷ്പ്രയാസം കഴിയുകയും ചെയ്യും.
എന്നാല്‍ യു ഡി എഫിന്റെ കൈവശമുള്ള മറ്റു അഞ്ച് മണ്ഡലങ്ങളിലെയും സ്ഥിതി അതല്ല, കോണ്‍ഗ്രസ് നേതൃത്വത്തെ സംബന്ധിച്ച് ഏറെ ആശങ്ക ഉയര്‍ത്തുന്ന കാര്യമാണിത്. ശക്തമായ ത്രികോണ മത്സരങ്ങള്‍ ഈ മണ്ഡലങ്ങളില്‍ നടക്കുമെന്ന കാര്യവും ഉറപ്പാണ്. വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളില്‍ അട്ടിമറി ലക്ഷ്യമിട്ടാണ് ബി.ജെ.പി നീങ്ങുന്നത്.പാലായില്‍ പി.സി ജോര്‍ജും ബി.ജെ.പിയും ഒരുമിച്ചാലും ത്രികോണ മത്സരം സാധ്യമാകും.
പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന് ഏറ്റവും കുറവ് വോട്ട് ലഭിച്ചത് ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ ആയതിനാല്‍ ജോര്‍ജിനും ഇത് അഭിമാന പോരാട്ടമാണ്. സാക്ഷാല്‍ മാണി തന്നെ കുത്തക മണ്ഡലത്തില്‍ കഴിഞ്ഞ തവണ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അതും 4703 വോട്ടിന് മാത്രമായിരുന്നു ജയം. ഇവിടെ ശക്തമായ ത്രികോണ മത്സരം വന്നാല്‍ അത് ഇടതുപക്ഷത്തിനാകും തുണയാകുക. കേരള കോണ്‍ഗ്രസ്സ് ജോസ്.കെ മാണിയുടെ ഭാര്യ നിഷക്ക് സീറ്റ് നല്‍കാനാണ് സാധ്യത.പി.ജെ ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പും ഇവിടെ യു.ഡി.എഫിന് വെല്ലുവിളിയാകും. പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ്സില്‍ ഭിന്നത തുടരുന്ന സാഹചര്യത്തില്‍. ഇരു വിഭാഗവും പിളര്‍ന്ന് രണ്ടായി യു.ഡി.എഫില്‍ തന്നെ തുടര്‍ന്നാല്‍ പോലും പാലായില്‍ ‘പാലം’ വലിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതേസമയം പാലാ സീറ്റ് എന്‍.സി.പിക്ക് നല്‍കാതെ പാര്‍ട്ടി ഏറ്റെടുക്കണമെന്ന ആവശ്യം സി.പി.എമ്മില്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു. ഒരു ജീപ്പില്‍ കയറ്റാന്‍ പോലും പ്രവര്‍ത്തകര്‍ ഇവിടെ എന്‍.സി.പിക്ക് ഇല്ലെന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.
സി.പി.എം സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുകയാണെങ്കില്‍ തീ പാറുന്ന മത്സരം തന്നെ പാലായിലും ഇത്തവണ പ്രതീക്ഷിക്കാം.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങളായ കോന്നി, വട്ടിയുര്‍ക്കാവ്, മഞ്ചേശ്വരം, എറണാകുളം മണ്ഡലങ്ങളിലും തീ പാറുന്ന മത്സരമാണ് നടക്കുക. തിരിച്ചുവരവിനുള്ള തിരഞ്ഞെടുപ്പായി കണ്ട് സകല ശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കാനാണ് സി.പി.എം അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ശക്തമായ സംഘടനാ സംവിധാനം ഇക്കാര്യത്തില്‍ സി.പി.എമ്മിന് തുണയാകും. ബി.ജെ.പിയും കേഡര്‍ സംവിധാനം ഉപയോഗിച്ച് കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെ മുന്‍ കോണ്‍ഗ്രസ്സ് എം.എല്‍.എ അബ്ദുള്ളക്കുട്ടി മോദി സ്തുതിയുമായി രംഗത്ത് വന്നത് കോണ്‍ഗ്രസ്സിന് തിരിച്ചടിയായിട്ടുണ്ട്. അബ്ദുള്ളക്കുട്ടിയെ ഒപ്പം നിര്‍ത്താനാണ് ബി.ജെ.പിയുടെ ശ്രമം.
സി.പി.എമ്മിനെ സംബന്ധിച്ചാകട്ടെ ഇത് വീണു കിട്ടിയ ‘ആയുധമാണ’. പരമാവധി ഇക്കാര്യം പ്രചരണ വിഷയമാക്കാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനം. കിട്ടാവുന്നതില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ ആറ് മണ്ഡലങ്ങളിലും നിര്‍ത്തുമെന്നാണ് സി.പി.എം നേതൃത്വം നല്‍കുന്ന സൂചന. ലോകസഭ തിരഞ്ഞെടുപ്പ് വിലയിരുത്തലിന്റെ പരിശോധന പൂര്‍ത്തിയായാല്‍ ഇടത്പക്ഷം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കും.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ മേധാവിത്വം എന്തായാലും ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ലഭിക്കില്ലെന്നാണ് സി.പി.എം വിലയിരുത്തുന്നത്. കോണ്‍ഗ്രസിലാവട്ടെ ഉപതിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ഇപ്പോഴേ അടി തുടങ്ങി കഴിഞ്ഞു.
കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ കെ. മുരളീധരന്റെ വട്ടിയൂര്‍ക്കാവ്, അടൂര്‍ പ്രകാശിന്റെ കോന്നി, ഹൈബി ഈഡന്റെ എറണാകുളം മണ്ഡലങ്ങളിലും. സി.പി.എമ്മിലെ ആരിഫിന്റെ അരൂരിലുമാണ് കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥിമോഹികള്‍ അടിതുടങ്ങിയത്. ആലപ്പുഴയില്‍ ആരിഫിനോട് പരാജയപ്പെട്ട ഷാനിമോള്‍ ഉസ്മാന് അരൂര്‍ സീറ്റ് നല്‍കണമെന്ന ആവശ്യം മഹിളാകോണ്‍ഗ്രസ് ഉന്നയിച്ചു കഴിഞ്ഞു. കാലുവാരലെന്ന ഷാനിമോളുടെ പരാതി പരിഹരിക്കാന്‍ അരൂരില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കി തലയൂരാനാണ് ഐ ഗ്രൂപ്പും ശ്രമിക്കുന്നത്. അതേസമയം അരൂരിനു വേണ്ടി കഴിഞ്ഞ തവണ ആരിഫിനോട് പരാജയപ്പെട്ട മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂറും ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്.
മുരളീധരന്‍ രണ്ടുതവണ വിജയിച്ച വട്ടിയൂര്‍ക്കാവിനുവേണ്ടി എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥും മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാലും രംഗത്തുണ്ട്.അടൂര്‍ പ്രകാശിന്റെ സീറ്റായ കോന്നിക്കുവേണ്ടിയാണ് നേതാക്കളുടെ തമ്മിലടി രൂക്ഷമായിരിക്കുന്നത്. പത്തനംതിട്ട ലോക്സഭാ സീറ്റിനായി ശ്രമിച്ച ഡി.സി.സി പ്രസിഡന്റ് ബാബുജോര്‍ജ് കോന്നിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മുന്‍ ഡി.സി.സി പ്രസിഡന്റ് മോഹന്‍രാജ്, പി.സി വിഷ്ണുനാഥ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു എന്നിവരും സജീവമാണ്.
ഇതിനിടെ കോന്നി സീറ്റ് ഐ ഗ്രൂപ്പിനാണെന്നു പറഞ്ഞ് സീറ്റിനായി ഗ്രൂപ്പ് നേതൃത്വം അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. എന്നാല്‍ അടൂര്‍ പ്രകാശ് ഐ ഗ്രൂപ്പ് വിട്ട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമായിരുന്നു. അതിനാല്‍ കോന്നിയില്‍ എ ഗ്രൂപ്പും പിടിമുറുക്കുന്നുണ്ട്. ചെങ്ങന്നൂരില്‍ മത്സരിക്കാതെ മാറിനിന്ന പി.സി വിഷ്ണുനാഥിന് തിരുവനന്തപുരമോ കോന്നിയോ നല്‍കണമെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്.
ഹൈബി ഈഡന്റെ എറണാകുളം സീറ്റിനായി ലോക്സഭാ സീറ്റ് നഷ്ടമായ മുന്‍ കേന്ദ്രമന്ത്രികൂടിയായ പ്രഫ കെ.വി തോമസ്, ഡൊമനിക് പ്രസന്റേഷന്‍, ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ്, മുന്‍ മേയര്‍ ടോണി ചമ്മിണി എന്നിവരെല്ലാം രംഗത്തുണ്ട്. കോണ്‍ഗ്രസിലെ ഈ തമ്മിലടിയിലും മഞ്ചേശ്വരത്തെ ലീഗ് സീറ്റില്‍ സ്ഥാനാര്‍ത്ഥിമോഹികളാരും രംഗത്തില്ലെന്നത് ലീഗിന് ആശ്വാസമാണ്. എന്നാല്‍ മഞ്ചേശ്വരം കൈവിട്ടുപോകുമോ എന്ന ആശങ്ക ലീഗ് നേതൃത്വത്തില്‍ തന്നെ ശക്തമാണ്.
ഉപതിരഞ്ഞെടുപ്പില്‍ നിലവിലെ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞില്ലെങ്കില്‍ അത് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലെ അവരുടെ പ്രതീക്ഷകളെയാണ് തകര്‍ക്കുക. അരൂര്‍ സീറ്റ് നില നിര്‍ത്തി ഒരു സീറ്റ് കുടുതല്‍ പിടിച്ചാല്‍ പോലും ഇടതുപക്ഷത്തെ സംബന്ധിച്ച് അത് വലിയ തിരിച്ചു വരവായി മാറും.
Political Reporter