വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിനെ ചൊല്ലി കോഴിക്കോട് കോർപ്പറേഷനിൽ തർക്കം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടുന്നതിനെ ചൊല്ലി കോഴിക്കോട് കോർപ്പറേഷനിൽ തർക്കം. എൽഡിഎഫ് – യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് തർക്കം. ജീവിച്ചിരിക്കുന്നവരുടെയും സ്ഥലത്തുള്ളവരുടെയും പേരുകൾ ഒഴിവാക്കാൻ ശ്രമമെന്നാരോപിച്ചാണ് ഇരുപക്ഷവും തമ്മിൽ തർക്കമുണ്ടായത്.

 

ജീവിച്ചിരിക്കുന്നവരെയും സ്ഥലത്തുള്ളവരെയും വോട്ടർ പട്ടികയിൽ നിന്നൊഴിവാക്കാൻ ഇടത് വലത് കക്ഷികൾ ശ്രമിക്കുന്നെന്നാണ് ഇരുകൂട്ടരും ആരോപിക്കുന്നത്. പേരൊഴിവാക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങിയത് ഒക്ടോബർ 27-നാണ്. അവസാന ദിവസമായതോടെ മൂവായിരത്തിൽ അധികം അപേക്ഷകൾ കോർപ്പറേഷനിൽ എത്തിയതായി അധികൃതർ പറയുന്നു.

പരാജയ ഭീതിയിലായ യുഡിഎഫ് വോട്ട് ഒഴിവാക്കാൻ നിരവധി അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്നും ഇത് മറച്ച് വെക്കാൻ മനപൂർവ്വം ബഹളമുണ്ടാക്കുകയാണെന്നുമാണ് എൽ ഡിഎഫ് ആരോപണം. കോവിഡ് മാനദണ്ഡം പോലും പാലിക്കാതെ നൂറുകണക്കിന് ആളുകളാണ് കോർപ്പറേഷൻ പരിസരത്ത് തടിച്ചുകൂടിയത്.

Top