‘ഭരിക്കാൻ മറന്ന സർക്കാർ, മുഖ്യമന്ത്രി എവിടെ?’; നവംബർ മൂന്ന് മുതൽ സമരവുമായി യുഡിഎഫ്

കൊച്ചി: സർക്കാരിന്റെ ജനദ്രോഹനയത്തിനെതിരെ യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്. നവംബർ മൂന്നിന് സെക്രട്ടേറിയറ്റിലേക്കും 13 ജില്ലാ ആസ്ഥാനങ്ങളിലേക്കും യുഡിഎഫ് പ്രതിഷേധമാർച്ച് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഭരിക്കാൻ മറന്നുപോയ സർക്കാരാണ് ഇപ്പോൾ കേരളത്തിലുള്ളത്. സർക്കാർ നിഷ്‌ക്രിയമാണ്. സംസ്ഥാനത്ത് അരിയുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില കുതിക്കുമ്പോൾ അത് നേരിടാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു. സംസ്ഥാനത്തെ നെല്ലും സംഭരണം പാളിയെന്നും കർഷകർക്ക് ന്യായവില ലഭിക്കാനുള്ള അവസരം ഇല്ലാതാക്കിയെന്നും പാർട്ടി അണികൾ അഴിഞ്ഞാടുകയാണെന്നും സതീശൻ പറഞ്ഞു.

നാളെ കൊച്ചിയിൽ ‘ഉണരുക കേരളമേ’ എന്ന മുദ്രവാക്യമുയർത്തി മയക്കുമരുന്ന് വിരുദ്ധ ക്യാമ്പെയ്ൻ സംഘടിപ്പിക്കും. ഇനി വരുന്ന ദിവസങ്ങളിൽ സർക്കാരിനെതിരെ കേരളമാകെ സമരരംഗത്തായിരിക്കും യുഡിഎഫ് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്താകെ അതിക്രമങ്ങൾ വർധിക്കുകയാണ്. വിലക്കയറ്റം നേരിടാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സ്വർണക്കള്ളക്കടത്തുകേസുകളിലെ നാണം കെടുത്തുന്ന വെളിപ്പെടുത്തലുകളിൽ അന്വേഷണം നടത്താൻ പോലും സർക്കാർ തയ്യാറാവുന്നില്ലെന്നും സതീശൻ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര, കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് കാരണമാണ് രണ്ടുമാസമായി സമരരംഗത്തുനിന്ന് കോൺഗ്രസ് പിൻമാറിയത്. വിഴഞ്ഞം സമരം തുടങ്ങിയിട്ട് നൂറ് ദിവസം കഴിഞ്ഞിട്ടും ഇടപെടാൻ പോലും മുഖ്യമന്ത്രി തയ്യാറാകുന്നില്ല. മുഖ്യമന്ത്രി എവിടെയെന്നാണ് കേരളം ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നവംബർ എട്ടിന് തൊഴിലുറപ്പ് തൊഴിലാളികൾക്കെതിരായ കേന്ദ്രസർക്കാരിന്റെ നയത്തിനെതിരെ രാജ്ഭവൻ മാർച്ച് നടത്തുമെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Top