യുഡിഎഫ് ഏകോപന സമിതി യോഗം മാറ്റി

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് ചേരാനിരുന്ന യുഡിഎഫ് ഏകോപന സമിതി യോഗം മാറ്റി വെച്ചു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനത്തിനായാണ് ഇന്ന് ഏകോപന സമിതി യോഗം ചേരാൻ തീരുമാനിച്ചത്. നിയമസഭാ സമ്മേളനം നീളുന്നതിനാലാണ് യോഗം മാറ്റിയത്. രണ്ട് ദിവസത്തിനകം യോഗം ചേരും.

മുസ്ലിംലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം നിരാകരിച്ച കോൺഗ്രസ് 16 സീറ്റുകളിൽ മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. മുസ്ലിം ലീഗ് ഇത്തവണയും രണ്ട് സീറ്റുകളിൽ ഒതുങ്ങും. കേരള കോൺഗ്രസ് ജോസഫും ആർഎസ് പിയും ഓരോ സീറ്റുകളിലാണ് മത്സരിക്കുക. കോട്ടയം കോൺഗ്രസ് ആഗ്രഹിച്ചെങ്കിലും ഒടുവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകാനാണ് ധാരണ. കൊല്ലം തർക്കങ്ങളില്ലാതെ ആർഎസ്പിക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

മൂന്നാം സീറ്റിൽ കടുത്ത നിലപാട് സ്വീകരിച്ച മുസ്ലീം ലീഗ്, കോൺഗ്രസിന് വഴങ്ങുമെന്നാണ് സൂചന. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് ലീഗിൻറെ നിലപാട് മാറ്റം. മൂന്നാം സീറ്റ് ഇല്ലെങ്കിൽ രാജ്യസഭാ സീറ്റ് വേണമെന്നായിരുന്നു ലീഗിൻറെ നിലപാട്. ഇക്കാര്യം കെപിസിസി ഹൈക്കമാൻ്റിനെ അറിയിച്ചിട്ടുണ്ട്.

നിർണായക തിരഞ്ഞെടുപ്പിൽ ഐക്യത്തോടെ മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം. സീറ്റ് വിഭജനം പൂർത്തിയായാൽ താമസിയാതെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കും. ഒരാഴ്ചക്കുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം. 2019 ലെ അനുകൂല തരംഗം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

Top