പ്രവര്‍ത്തക സമിതിയില്‍ നിന്ന് ചെന്നിത്തലയെ അവഗണിച്ചതില്‍ യുഡിഎഫ് ഘടക കക്ഷികളിലും അതൃപ്തി

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് രമേശ് ചെന്നിത്തലയെ അവഗണിച്ചതില്‍ യുഡിഎഫ് ഘടക കക്ഷികളിലും അതൃപ്തി. പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തലയ്ക്ക് മാന്യമായ പരിഗണന നല്‍കണമായിരുന്നുവെന്നും കോണ്‍ഗ്രസ്സ് ഗ്രൂപ്പ് രാഷ്ട്രീയം യുഡിഎഫിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കരുതെന്നും ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തര്‍ക്ക സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്നാണ് ഘടക കക്ഷികളുടെ പൊതുവികാരം.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപനത്തിലെ അതൃപ്തി തള്ളാതെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുന്നിലെ പ്രധാന അജണ്ട പുതുപ്പള്ളി തിരഞ്ഞെടുപ്പ് വിജയമാണ്. മറ്റു കാര്യങ്ങളില്‍ ആറാം തീയതിക്കുശേഷം മറുപടിയെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലെ സ്ഥിരാംഗമായി മാത്രം നിലനിര്‍ത്തിയതില്‍ അതൃപ്തിയുണ്ടെന്ന മാധ്യമവാര്‍ത്ത തള്ളാതെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

അതേസമയം, രമേശ് ചെന്നിത്തലയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചു. രമേശ് ചെന്നിത്തലയ്ക്ക് പുതിയ സ്ഥാനങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ട്. മറ്റു കാര്യങ്ങള്‍ സെപ്റ്റംബര്‍ ആറാം തീയതി പറയാം. രമേശിന് മാനസികപ്രയാസമുണ്ടായെങ്കില്‍ അദ്ദേഹം പറയും. എല്ലാവരുടെയും മനസറിഞ്ഞ് സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹം തൃപ്തനാണെന്നും പുതിയ സ്ഥാനങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.

Top