കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്കു കാരണം പി.ജെ. ജോസഫാണെന്നു യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം. പാലായിൽ നടപ്പാക്കിയത് പി.ജെ. ജോസഫിന്റെ അജൻഡയാണ്. ഒരു എംഎൽഎ കൂടിയായാൽ ജോസ് കെ. മാണി വിഭാഗത്തിന് മേൽക്കൈ ലഭിച്ചേനെ. അതു തടയാനാണ് പി.ജെ. ജോസഫ് ശ്രമിച്ചത്. പാലായിൽ മാധ്യമങ്ങളോടു സംസാരിക്കവെയാണു ജോസ് ടോം ജോസഫിനെതിരേ വിമർശനമുന്നയിച്ചത്.
വിവാദ പ്രസ്താവന നടത്തിയ ജോയ് എബ്രഹാമിനെ ജോസഫ് നിയന്ത്രിച്ചില്ല. വോട്ട് മറിക്കാൻ വേണ്ടി ജോസഫിനു പാലായിൽ വോട്ടില്ല. എന്നാൽ വോട്ടർമാരെ അങ്കലാപ്പിലാക്കിയ പ്രസ്താവനകൾ നടത്തി. ഇത് ഒരു പ്രധാന കാരണമായി. എങ്ങാനും ജോസ് ടോം ജയിക്കുമോ എന്ന അങ്കലാപ്പിലാണു ജോയ് എബ്രഹാം അവസാനം ഒരു പടക്കം കൂടി പൊട്ടിച്ചതെന്നും ജോസ് ടോം പറഞ്ഞു.
താന്‍ സഭാ വിശ്വാസിയല്ലെന്നും പള്ളിയില്‍ പോകില്ലെന്നും പറഞ്ഞ് ജോസഫ് വിഭാഗം നേതാക്കൾ നോട്ടിസിറക്കി. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ പി.ജെ. ജോസഫ് ചിരിച്ചുകൊണ്ടും സന്തോഷത്തോടെയുമാണ് മാധ്യമങ്ങളുടെ മുന്നിലെത്തിയത്. യുഡിഎഫ് കണ്‍വന്‍ഷനില്‍ പി.ജെ.ജോസഫിനെ ആളുകള്‍ കൂവിയപ്പോള്‍ ജോസ് കെ.മാണി അപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കിയിരുന്നു. ജോസഫിനെ നേതാവായി അംഗീകരിക്കില്ലെന്നും ജോസ് ടോം പറഞ്ഞു.