കള്ളം പറയുന്നവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട് ; രൂക്ഷ വിമര്‍ശനവുമായി ഉദ്ധവ് താക്കറെ

മുംബൈ: ശിവസേന തലവന്‍ ഉദ്ധവ് താക്കറെ കള്ളം പറഞ്ഞെന്ന ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ. കള്ളം പറയുന്നവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് താക്കറെ അറിയിച്ചു.

ഞാന്‍ കള്ളം പറഞ്ഞെന്നാണ് ഫഡ്നാവിസ് ആരോപിക്കുന്നത്. ഞ‌ങ്ങള്‍ ഇതുവരെ കള്ളം പറഞ്ഞിട്ടില്ല. അമിത് ഷായും ഫഡ്നാവിസും എന്നെ കാണാനാണ് വന്നത്. ഞാന്‍ അവരെ പോയി കണ്ടിട്ടില്ല. എന്നെ നുണയനെന്ന് വിളിച്ചവരുമായി സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശിവസേനക്ക് മുഖ്യമന്ത്രി പദത്തിലെത്താന്‍ അമിത് ഷായേയും ഫട്‌നാവിസിനേയും ആവശ്യമില്ലെന്നും താക്കറെ പറഞ്ഞു. ചര്‍ച്ചക്കുള്ള വാതില്‍ ശിവസേന തുറന്നിട്ടു. ഇത്ര മോശം ആളുകളോട് സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചെന്ന് ഓര്‍ക്കുമ്പോള്‍ ദു:ഖം തോന്നുന്നു. സര്‍ക്കാരുണ്ടാക്കാന്‍ ഇതുവരെ എന്‍.സി.പിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഉദ്ധവ് താക്കറെ അറിയിച്ചു.

കര്‍ണാടകയിലേതിന് സമാനമായി ബിജെപി കുതിരക്കച്ചവടം നടത്തുകയാണ്. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഞാന്‍ വെല്ലുവിളിക്കുന്നു. അല്ലെങ്കില്‍ മറ്റ് പാര്‍ട്ടികള്‍ അവരുടെ വഴി നോക്കും. മുഖ്യമന്ത്രി പദത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ല. അത് ഞാന്‍ എന്‍റെ പിതാവ് ബാല്‍ താക്കറെക്ക് നല്‍കിയ വാക്കാണെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.

Top