‘പാര്‍ട്ടിയെ വഞ്ചിച്ചവരെ വരുന്ന തിരഞ്ഞെടുപ്പില്‍ ജനം തൂത്തെറിയും’: ഉദ്ധവ് താക്കറെ

മുംബൈ: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഏക്‌നാഥ് ഷിന്‍ഡെക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ഉദ്ധവ് താക്കറെ രംഗത്ത്. പാര്‍ട്ടിയെ വഞ്ചിച്ചവരെ അടുത്ത തിരഞ്ഞെടുപ്പില്‍ തൂത്തെറിയുമെന്ന് പാര്‍ട്ടി സ്ഥാപകനായ ബാല്‍ താക്കറെയുടെ ജന്മവാര്‍ഷിക ദിനത്തില്‍ നാസിക്കില്‍ നടത്തിയ കൂറ്റന്‍ പാര്‍ട്ടി സമ്മേളനത്തില്‍ ഉദ്ധവ് താക്കറെ പറഞ്ഞു. ശ്രീരാമന്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടേതല്ല. ബിജെപിയില്‍ നിന്നു ശ്രീരാമനെ മുക്തനാക്കണം. രാമക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കഴിഞ്ഞു. ഇനി, തന്റെ സര്‍ക്കാര്‍ 10 വര്‍ഷത്തിനിടെ ചെയ്ത കാര്യങ്ങളും ജനക്ഷേമ പ്രവര്‍ത്തനങ്ങളും എന്തെന്ന് പ്രധാനമന്ത്രി വിവരിക്കണം. ലോകരാജ്യങ്ങളില്‍ കറങ്ങിനടക്കുന്ന പ്രധാനമന്ത്രി തന്റെ ആദ്യത്തെ സര്‍ക്കാരിന്റെ കാലത്ത് അയോധ്യയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.

മോദി പ്രധാനമന്ത്രിയാകാന്‍ വലിയ തോതില്‍ പ്രചാരണവും പ്രവര്‍ത്തനവും നടത്തിയിട്ടുള്ള പാര്‍ട്ടിയാണ് തന്റേത്. ഇപ്പോള്‍ തനിക്കൊപ്പമുളളവരെ അവര്‍ വേട്ടയാടുന്നു. ജനം ഇതെല്ലാം കാണുന്നുണ്ട്. മൂന്നു പതിറ്റാണ്ടോളം ബിജെപിയുമായി കൈകോര്‍ത്തിട്ടും താന്‍ ‘ബിജെപി വാസി’ ആയിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് അടുത്തിടെ സഖ്യത്തിലായ കോണ്‍ഗ്രസിന് തന്റെ ആശയങ്ങളെ കീഴ്‌പ്പെടുത്താന്‍ കഴിയുകയെന്നും ഉദ്ധവ് ചോദിച്ചു. തന്റെ പിതാവ് വളര്‍ത്തിയെടുത്ത പാര്‍ട്ടിയെയാണ് ചിലര്‍ നശിപ്പിക്കാന്‍ ശ്രമിച്ചത്. ചതിയന്മാര്‍ക്ക് ശിവസൈനികര്‍ മറുപടി നല്‍കും. പിഎം കെയേഴ്‌സ് ഫണ്ടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും വലിയ കുംഭകോണങ്ങള്‍ അപ്പോള്‍ പുറത്തുവരുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

Top