സിഎഎയെ അനുകൂലിച്ചതിന് പിന്നാലെ എന്‍ആര്‍സിയെ തഴഞ്ഞ് താക്കറെ

ബോംബെ: ദേശീയ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന് തൊട്ട് പിന്നാലെ എന്‍ആര്‍സിയെ തള്ളിപ്പറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേനയുടെ മുഖപത്രമായ സാമ്നക്ക് നല്‍കിയ അഭിമുഖത്തിലാണ് താകക്‌റെയുടെ നിലപാട്.

മാത്രമല്ല താന്‍ എന്‍പിആറിനേയും പിന്തുണക്കില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. ദേശീയ പൗരത്വ നിയമ ഭേദഗതി ആരേയും രാജ്യത്തിന് പുറത്താക്കില്ലെന്ന് താക്കറെ പറഞ്ഞു. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും പൗരത്വം തെളിയിക്കുന്നതിന് പ്രയാസമുണ്ടാകുന്ന ഒരു സാഹചര്യമുണ്ടാവാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ആര്‍സി നടപ്പിലാക്കിയാല്‍ മഹാരാഷ്ട്രയില്‍ അത്തരമൊരു സാഹചര്യമുണ്ടാകുമെന്നും മുഖ്യമന്ത്രി വിലയിരുത്തി. പൗരത്വ നിയമ ഭേദഗതി പരിഗണിക്കുന്നത് മൂന്ന് രാജ്യങ്ങളില്‍ മത പീഡനം അനുഭവിച്ചവരെയാണ്. അസമില്‍ നിരവധി ഹിന്ദുക്കള്‍ എന്‍ആര്‍സിക്ക് പുറത്ത് പോയതായും ഉദ്ധവ് ചൂണ്ടിക്കാണിച്ചു.

ദേശീയ പൗരത്വ നിയമ ഭേദഗതിക്കുറിച്ചുള്ള മുസ്‌ലിം സമുദായത്തിലുള്ളവരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും ഉദ്ധവ് സാമ്‌നയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരെ കേരളവും പഞ്ചാബും പാസാക്കിയ പോലെ മഹാരാഷ്ട്ര നിയമസഭയിലും പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുസ്‌ലിം സമുദായത്തിലെ പ്രമുഖര്‍ ഉദ്ധവ് താക്കറെയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ് അഭിമുഖത്തില്‍ പരാമര്‍ശിച്ചില്ല.

Top