വിദ്യക്കൊലക്കേസ്: പ്രതികളെ ഇന്ന് വീട്ടിലും തൃപ്പൂണിത്തുറയിലുമെത്തിച്ച് തെളിവെടുപ്പ്

കൊച്ചി : ഉദയംപേരൂരില്‍ വിദ്യയെന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പ്രേംകുമാറിനെയും സുനിതയെയും ഇന്ന് വീട്ടിലും തൃപ്പൂണിത്തുറയിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.

കൊല നടത്താന്‍ ഉപയോഗിച്ച കയര്‍ വാങ്ങിയത് തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നാണ് എന്നാതായിരുന്നു പ്രതി പ്രേംകുമാറിന്റെ മൊഴി. കൂടാതെ വിദ്യയെ അബോധാവസ്ഥയിലാക്കാന്‍ പ്രതികള്‍ മദ്യം വാങ്ങിയ തൃപ്പൂണിത്തുറ ചൂരക്കാടുള്ള ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റിലും പ്രതികളെ എത്തിച്ച് തെളിവുകള്‍ ശേഖരിക്കും.

ഇതിന്‌ശേഷം ഇവരെ തിരുവനന്തപുരം പേയാടുള്ള വില്ലയിലും മൃതദേഹം ഉപേക്ഷിച്ച തിരുനെല്‍വേലിയിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്താനാണ് നീക്കം. കൂടാതെ കൊലപാതകത്തില്‍ പങ്കുള്ള പ്രതികളുടെ സുഹൃത്തിനെയും ഉടന്‍ കസ്റ്റഡിയില്‍ എടുത്തേക്കും.

കൊലപാതകത്തിനു മുമ്പും കൊന്നശേഷവും വിദ്യയുമായി സഞ്ചരിച്ച ഷെവര്‍ലെ ബീറ്റ് കാര്‍ മറ്റൊരാള്‍ക്ക് വിറ്റതായി പ്രതി മൊഴി നല്‍കിയിരുന്നു. ഇതിന്റെ നിലവിലെ ഉടമയെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ രജിസ്‌ട്രേഷനടക്കം പുതിയ ഉടമയുടെ പേരിലേക്ക് മാറ്റിയിരുന്നോയെന്നും പരിശോധിച്ച് വരികയാണ്.

Top