ഉദയംപേരൂർ വിദ്യ കൊലക്കേസ് : മൂന്നാമനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി

കൊച്ചി : ഭർത്താവും കാമുകിയും ചേർന്ന് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ, പ്രതികളെ സഹായിച്ചവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രതികളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. കൊല്ലപ്പെട്ട വിദ്യയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാനുള്ള നടപടികളും ഉദയംപേരൂർ പോലീസ് തുടങ്ങി.

വിദ്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പ്രേംകുമാറിനും കാമുകി സുനിത ബേബിക്കും സുഹൃത്തുക്കളിൽ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. കൊലപാതകത്തിൽ തങ്ങൾക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പ്രേംകുമാറും സുനിതയും ആവർത്തിക്കുന്നത്.

ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാക്കാനാണ് പ്രതികളെ കസ്റ്റഡയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് നീക്കം തുടങ്ങിയത്. കൃത്യത്തിൽ ആർക്കെങ്കിലും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ടോയെന്നാണ് പോലീസ് തിരയുന്നത്. ഇരുവരുടെയും മൊബൈൽ ഫോണിൻറെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതകം നടന്ന ദിവസവും അതിനടുത്ത ദിവസങ്ങളിലും കൂടുതൽ സമയം ഇവർ ബന്ധപ്പെട്ടിരുന്ന ചില നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഇയാളാണ് മൃതദേഹം കാറിൽ കയറ്റി കൊണ്ടുപോകാൻ സഹായിച്ചതെന്നാണ് വിവരം. മൃതദേഹം കൊണ്ട് പോകുന്നതിനായി വാഹനം ഏർപ്പാടാക്കിയതും ഇയാളാണെന്നാണ് സൂചന. ഈ വാഹനവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വള്ളിയൂർ പൊലീസ് അജ്‍ഞാത മൃതദേഹം എന്ന നിലയിൽ പോസ്റ്റുമോർട്ടം നടത്തിയാണ് സംസ്ക്കരിച്ചതെങ്കിലും കൊലപാതകം കഴുത്ത് ‍ഞെരിച്ചാണെന്ന് പ്രതികൾ സമ്മതിച്ച സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ ശഖരിക്കാനാണ് റീ പോസ്റ്റുമോർട്ടം നടത്തുന്നത്. കേരളത്തിൽ നിന്നുള്ള പൊലീസ് സർജൻറെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ സഹായത്തോടെ റീ പോസ്റ്റുമോർട്ടം നടത്താനാണ് പൊലീസിന്‍റെ തീരുമാനം.

ഇതിനായി കേരള പൊലീസ് അടുത്ത ദിവസം തമിഴ്നാട് പൊലീസിന് കത്തു നൽകും. സംഭവം നടന്ന് മൂന്നു മാസ കഴിഞ്ഞെങ്കിലും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട തെളിവുകൾ റീ പോസ്റ്റമോർട്ടത്തിലൂടെ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

Top