ഉദയ്പൂര്‍ കൊലപാതകം മനസാക്ഷിയെ ഞെട്ടിച്ചക്കുന്ന ക്രൂരതയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഉദയ്പൂരില്‍ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വര്‍ഗീയവാദം നന്മയുടെ അവസാനത്തെ കണികയും മനുഷ്യരില്‍ നിന്നും തുടച്ചുനീക്കുമെന്ന് ഈ സംഭവം ഓര്‍മപ്പെടുത്തുന്നു. നാടു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഗീയതീവ്രവാദത്തിന്റെ വളര്‍ച്ചയാണ്. ഇസ്ലാമിക തീവ്രവാദം ഹിന്ദുത്വ തീവ്രവാദത്തിനും തിരിച്ചും എങ്ങനെ ഉത്പ്രേരകമാകുന്നു എന്ന യാഥാര്‍ഥ്യത്തിലേക്ക് ഈ സംഭവം വിരല്‍ ചൂണ്ടുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഏതു മതത്തിന്റെ പേരിലായാലും വര്‍ഗീയവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് ഉറച്ചു തീരുമാനിക്കേണ്ട സന്ദര്‍ഭമാണിത്. ഒരു വര്‍ഗീയവാദത്തിനുള്ള മറുപടി മറ്റൊരു വര്‍ഗീയവാദമല്ല, മറിച്ച്‌, മതനിരപേക്ഷതയാണെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് സര്‍വ മതവിശ്വാസികളും ഒന്നിച്ച്‌ അണിനിരക്കണം. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മതസാമുദായിക സംഘടനകള്‍ ഈ സംഭവത്തെ അപലപിച്ചും വര്‍ഗീയതയെ വെല്ലുവിളിച്ചും സ്വരമുയര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Top