യുസിസി; ഉടന്‍ നടപ്പാക്കേണ്ടെന്ന നിലപാടില്‍ ബിജെപി കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കേണ്ടെന്ന നിലപാടില്‍ ബിജെപി കേന്ദ്ര നേതൃത്വം. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ലെന്നാണ് വിവരം. വിഷയം സങ്കീര്‍ണമെന്നും കൂടുതല്‍ പഠനം ആവശ്യമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് വരെ വിഷയം സജീവ ചര്‍ച്ചയാക്കി നിലനിര്‍ത്താനും പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്.എന്നാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നിലപാട് മയപ്പെടുത്തിയത്.

ഭോപ്പാലില്‍ പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചയാക്കിയത്. പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇത് അധികം വൈകാതെ നടപ്പാക്കുമെന്ന പ്രതീതിയുണ്ടായി. പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധവുമായി പലയിടത്തും രംഗത്തെത്തി. എന്നാല്‍ പാര്‍ലമെന്റില്‍ വിഷയം എത്തിക്കാതെ സജീവ വിഷയമായ ചര്‍ച്ചയാക്കി നിലനിര്‍ത്താനാണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ബിജെപി അംഗങ്ങളുടെ ഭാഗത്ത് നിന്ന് സ്വകാര്യ ബില്ലായി വിഷയം പാര്‍ലമെന്റില്‍ എത്തിക്കാനും ആലോചിക്കുന്നുണ്ട്.

എല്ലാ വിഭാഗങ്ങളെയും സിവില്‍ കോഡില്‍ എടുത്തുചാടി ഉള്‍പ്പെടുത്തിയാല്‍ തെരഞ്ഞെടുപ്പ് പരാജയത്തിലേക്ക് വരെ അത് വഴിവെച്ചേക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അതേസമയം ഉത്തരാഖണ്ഡില്‍ നിയമത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ട്. ഇത് സംസ്ഥാനത്ത് അധികം വൈകാതെ നിയമമായി പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്.

Top