അലന്‍ഷുഹൈബിന് എല്‍എല്‍ബി പരീക്ഷയെഴുതാന്‍ അനുമതി

കൊച്ചി: യുഎപിഎ കേസില്‍ പ്രതിയായ അലന്‍ ഷുഹൈബിന് പരീക്ഷ എഴുതാന്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ അനുമതി. ഇക്കാര്യത്തില്‍ 48 മണിക്കൂറിനുളളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് നാളെ നടക്കുന്ന എല്‍ എല്‍ ബി സെമസ്റ്റര്‍ പരീക്ഷ അലന് എഴുതാന്‍ കഴിയും. എന്നാല്‍ ഹാജര്‍ നില കൂടി പരിശോധിച്ചാകും ഫലം പ്രഖ്യാപിക്കുകയെന്ന് സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്.

അലന്‍ ഷുഹൈബിന് എല്‍എല്‍ബി പരീക്ഷ എഴുതാനാകുമോ എന്ന് കണ്ണൂര്‍ സര്‍വകലാശാലയോട് നേരത്തെ ഹൈക്കോടതി ആരാഞ്ഞിരുന്നു. റിമാന്റ് പ്രതിയായ അലന്‍ ഷുഹൈബിന് പരീക്ഷ എഴുതാനുള്ള അവകാശം ഉണ്ടെന്നും അതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതാണോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ പറയേണ്ടത് കണ്ണൂര്‍ സര്‍വകലാശാലയാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അലന് പരീക്ഷ എഴുതാനാകുമെന്ന് സര്‍വകലാശാല അറിയിച്ചാല്‍ അതിന് സൗകര്യവും ക്രമീകരണവും ഒരുക്കാന്‍ എന്‍ഐഎ തയ്യാറാകണമെന്ന് നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അലന്‍ ഷുബൈഹ് നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്. മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതുവാന്‍ അവസരം വേണം. ഒരു വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നല്‍കണം’ എന്നാണ് അലന്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.

Top