തിരുവനന്തപുരം: രാജ്യദ്രോഹത്തിനെതിരായ നിയമം മരവിപ്പിച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്ത്. ചീഫ് ജസ്റ്റിസിന് നന്ദി പറഞ്ഞ റൈഹാനത്ത് യുഎപിഎ നിയമവും പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഒന്നരവര്‍ഷമായി സിദ്ദിഖ് കാപ്പന്‍ ജയിലില്‍ കിടക്കുകയാണ്. ഒരു തെറ്റും ചെയ്യാത്ത ആളുടെ പേരിലാണ് യുഎപിഎയും രാജ്യദ്രോഹവും ചുമത്തിയിരിക്കുന്നതെന്നും റൈഹാനത്ത് കുറ്റപ്പെടുത്തി. സുപ്രീംകോടതി വിധി നാഴികകല്ലെന്നായിരുന്നു കവി വരവര റാവുവിന്‍റെ ബന്ധുവിന്‍റെ പ്രതികരണം. സുപ്രീംകോടതി വിധിയെ പ്രതിപക്ഷ പാര്‍ട്ടികളും സ്വാഗതം ചെയ്തു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124A ആണ് സുപ്രീംകോടതി ഇന്ന് മരവിപ്പിച്ചത്. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവിലെ രാജ്യദ്രോഹകേസുകളുടെ നടപടികൾ എല്ലാം നിര്‍ത്തിവെയ്ക്കണം. പുനപരിശോധന വരെ വകുപ്പ് പ്രയോഗിക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 124 എ ദുരുപയോഗം തടയാനുള്ള മാർഗ്ഗനിർദ്ദേശം സർക്കാരിന് തയ്യാറാക്കാമെന്നും കോടതി വ്യക്തമാക്കി.