പന്തീരങ്കാവ് യുഎപിഎ കേസ്: അലന്റെയും താഹയുടെയും ജാമ്യപേക്ഷ തള്ളി കോടതി

കോഴിക്കോട്: പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു പോലീസ് അറസ്റ്റ് ചെയ്ത രണ്ടു വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാലാ കാമ്പസ് നിയമവിദ്യാര്‍ഥി കോഴിക്കോട് തിരുവണ്ണൂര്‍ പാലാട്ട്നഗര്‍ മണിപ്പൂരി വീട്ടില്‍ അലന്‍ ഷുഹൈബ് (20) , കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം വിദ്യാര്‍ഥി ഒളവണ്ണ മൂര്‍ക്കനാട് പാനങ്ങാട്ടുപറമ്പ് കോട്ടുമ്മല്‍ വീട്ടില്‍ താഹ ഫൈസല്‍ (24) എന്നിവരുടെ ജാമ്യാപേക്ഷയാണു യുഎപിഎ പ്രത്യേക കോടതി കൂടിയായ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.

കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു. പ്രതികള്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

അതേസമയം പ്രതികളെ കാണാന്‍ അഭിഭാഷകര്‍ക്ക് കോടതി അനുമതി നല്‍കി. യുവാക്കളെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം അപേക്ഷ നല്‍കിയിരുന്നു.കള്ളക്കേസ് ചമച്ചതാണെന്നും മാവോയിസ്റ്റ് ബന്ധമെന്ന ആരോപണം ശരിയല്ലെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചിരുന്നു.

വെള്ളിയാഴ്ചയാണ് മാവോയിസ്റ്റ് അനുഭാവികളാണെന്ന കുറ്റം ചുമത്തി പന്തീരാങ്കാവ് പോലീസ് പ്രതി കളെ അറസ്റ്റ് ചെയ്തത്.

Top