രൂപേഷിനെതിരായ യു.എ.പി.എ. കേസ് പിൻവലിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിലെ യു.എ.പി.എ. വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പിൻവലിച്ചേക്കും. ഹർജി ഇനി പരിഗണിക്കുമ്പോൾ പിൻവലിക്കാനുള്ള തീരുമാനം ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചിനെ സംസ്ഥാന സർക്കാർ സ്റ്റാന്റിംഗ് കോൺസൽ അറിയിക്കും. സി.പി.എം. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്നാണ് ഹർജി പിൻവലിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.

വളയം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്ന മൂന്ന് കേസ്സുകളിൽ രൂപേഷിനെതിരായ യു.എ.പി.എ. വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് എം.ആർ. ഷാ, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് രൂപേഷിന് നോട്ടീസ് അയച്ചിരുന്നു. സെപ്റ്റംബർ 19 നാണ് ഹർജി ഇനി സുപ്രീം കോടതി പരിഗണിക്കേണ്ടത്. അന്ന് ഹർജി പിൻവലിക്കാനുള്ള തീരുമാനം സ്റ്റാന്റിംഗ് കോൺസൽ ഹർഷദ് വി ഹമീദ് സുപ്രീം കോടതിയെ അറിയിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ച് 2013-ല്‍ കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ രണ്ടു കേസിലും 2014-ല്‍ വളയം പോലീസ് സ്റ്റേഷനില്‍ ഒരു കേസിലുമാണ് രൂപേഷിനെതിരെ യു.എ.പി.എ. നിയമം ചുമത്തിയിരുന്നത്. എന്നാൽ യു.എപി.എ. അതോറിറ്റിയിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി കൃത്യസമയത്ത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രൂപേഷ് നൽകിയ ഹർജിയിൽ ഹൈക്കോടതി സിംഗിൾ, ഡിവിഷൻ ബെഞ്ചുകൾ അനുകൂല ഉത്തരവുകൾ പുറപ്പടിവിക്കുകയായിരുന്നു. കേസില്‍ യു.എ.പി.എ. ചുമത്താനുള്ള തെളിവുകള്‍ വ്യക്തമാക്കി അന്വേഷണ സംഘം നല്‍കുന്ന റിപ്പോര്‍ട്ടില്‍ അതോറിറ്റി ഒരാഴ്ചക്കകം തീരുമാനമെടുക്കണമെന്നാണ് 2008 – ലെ ചട്ടത്തിലെ വ്യവസ്ഥ. ഇതിന്മേല്‍ സര്‍ക്കാരും ഒരാഴ്ചക്കകം അനുകൂല തീരുമാനമെടുക്കേണ്ടതുണ്ട്. പക്ഷേ രൂപേഷിന്റെ കേസില്‍ ഇത് ആറ് മാസം വരെ സമയം എടുത്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ വിധി.

അതേസമയം യു.എ.പി.എ. ചുമത്തുന്നതിന് അനുമതി നൽകുന്ന 2008 – ലെ ചട്ടത്തിലെ 3, 4 വകുപ്പുകൾ പ്രകാരം അനുമതി എന്നത് നിർദേശക സ്വഭാവമുള്ളത് മാത്രമാണ്. അല്ലാതെ നിർബന്ധിത സ്വഭാവം ഉള്ളതല്ലെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. യു.എ.പി.എ. അതോറിറ്റി പുനഃസംഘടിപ്പിച്ച സമയമായതിനാലാണ് അനുമതി കൃത്യസമയത്ത് നൽകാൻ കഴിയാത്തത്. ഇത് ഭരണപരമായ കാരണങ്ങളാൽ ആണ്. അല്ലാതെ രൂപേഷിനെതിരായ കേസിലെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല യു.എ.പി.എ. നിയമം ഹൈക്കോടതി റദ്ദാക്കിയതെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വിശദീകരിച്ചിരുന്നു.

Top