അബുദാബി: യുഎഇയിലെ പള്ളികളില്‍ ഡിസംബര്‍ നാല് മുതല്‍ ജുംഅ നമസ്‍കാരം ആരംഭിക്കും. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ ഒന്നുമുതല്‍ തന്നെ രാജ്യത്തെ പള്ളികളില്‍ കോവിഡ് മുന്‍കരുതലുകള്‍ പാലിച്ച് നമസ്‍കാരം ആരംഭിച്ചിരുന്നെങ്കിലും വെള്ളിയാഴ്‍ചകളിലെ ജുംഅ നമസ്‍കാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരുകയായിരുന്നു. പള്ളികളില്‍ അംഗ ശുദ്ധി വരുത്തുന്നതിനുള്ള സ്ഥലങ്ങളും ശുചിമുറികളും അടഞ്ഞുകിടക്കും.
നമസ്‍കരിക്കാനെത്തുന്നവര്‍ വീടുകളില്‍ നിന്നുതന്നെ അംഗ ശുദ്ധി വരുത്തി വേണം പള്ളികളിലെത്താന്‍. മറ്റ് നമസ്‍കാരങ്ങള്‍ക്ക് 15 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കുകയും നമസ്‍കാരം കഴിഞ്ഞ് 10 മിനിറ്റുകള്‍ക്ക് ശേഷം അടയ്ക്കുകയും ചെയ്യും. മഗ്‍രിബ് നമസ്‍കാരത്തിന് അഞ്ച് മിനിറ്റ് മുമ്പ് മാത്രമേ പള്ളികള്‍ തുറക്കുകയുള്ളൂ തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പാലിക്കും. ഒപ്പം പ്രായമായവർ പള്ളിയിൽ വരുന്നത് പരമാവധി ഒഴിവാക്കാനും നിർദ്ദേശം ഉണ്ട്.