അബ്ദുല്ല രാജാവിനെ പിന്തുണച്ച് ഗള്‍ഫ് രാജ്യങ്ങള്‍

റിയാദ്: കഴിഞ്ഞ ദിവസം റിയാദിലുണ്ടായ അട്ടിമറി ശ്രമം തകര്‍ത്ത ജോര്‍ദാനിലെ അബ്ദുല്ല രാജാവിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത്  ഗള്‍ഫ് രാജ്യങ്ങള്‍. സൗദി, ഖത്തര്‍, യുഎഇ, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ, ജിസിസിയും അറബ് ലീഗും ജോര്‍ദാനിലെ അബ്ദുല്ല രാജാവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.

കഴിഞ്ഞ ദിവസം നടന്ന അട്ടിമറി ശ്രമങ്ങളെ തുടര്‍ന്ന് അബ്ദുല്ല രാജാവിന്റെ അര്‍ധസഹോദരന്‍  ഉള്‍പ്പെടെയുള്ള നിരവധി പേരെ സുരക്ഷാ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. ജോര്‍ദാന്‍ റോയല്‍ കോടതി മുന്‍ തലവന്‍ ബാസില്‍ അവദല്ലയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. അതേസമയം, പ്രിന്‍സ് ഹംസ ബിന്‍ അല്‍ ഹുസൈനെ തങ്ങള്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ചില കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് സൈന്യത്തിന്റെ നിലപാട്.

അട്ടിമറി ശ്രമത്തെ തുടര്‍ന്ന് ജോര്‍ദാന്‍ രാജാവ് കൈക്കൊണ്ട അറസ്റ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാനുള്ള ഏത് നടപടികള്‍ക്കും രാജാവിന് പിന്തുണ നല്‍കുന്നതായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അറിയിച്ചു. ജോര്‍ദാന്‍ രാജാവിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ഖത്തറും പ്രസ്താവനയില്‍ വ്യക്തമാക്കി. ജോര്‍ദാന്റെ സുരക്ഷ മേഖലയുടെ കൂടി സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും അതിനാല്‍ അബ്ദുല്ല രാജാവിന് ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ഖത്തര്‍ അറിയിച്ചു.

സഹോദര രാജ്യമായ ജോര്‍ദാന്റെ രാജാവും കിരീടാവകാശിയും കൈക്കൊള്ളുന്ന എല്ലാ നപടികള്‍ക്കും തങ്ങളുടെ പിന്തുണയുണ്ടായിരിക്കുമെന്ന് യുഎഇയും അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെയും സുസ്ഥിരതയെയും അപകടത്തിലാക്കുന്ന ഏത് പ്രവര്‍ത്തനങ്ങളും തടയാന്‍ രാജാവിന് അധികാരമുണ്ടെന്നും അത്തരം നടപടികളെയെല്ലാം തങ്ങള്‍ പിന്തുണയ്ക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി.

ജോര്‍ദാന്‍ രാജാവിന് പിന്തുണയുമായി കുവൈത്ത്, ബഹ്‌റൈന്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍, അറബ് ലീഗ് എന്നിവയും രംഗത്തെത്തിയിട്ടുണ്ട്.

Top