മഹാമാരിയെ നേരിടാന്‍ ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകരുടെ സഹായം തേടി യുഎഇ

ന്യൂഡല്‍ഹി: കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാന്‍ ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകരുടെ സഹായം തേടി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ). ഡോക്ടര്‍മാരേയും നഴ്‌സുമാരേയും യുഎയിലേക്ക് അയക്കണമെന്നാണ് യുഎഇ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചത്. ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യംറിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യുഎയില്‍ ഇതിനോടകം പതിനൊന്നായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസേന ശരാശരി അഞ്ഞൂറോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. യുഎയിലെ ആശുപത്രികളില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്നടക്കമുള്ള ഡോക്ടര്‍മാരാണ്. വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയതോടെ അവധിയില്‍ പോയ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിരിച്ചെത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.

വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് അവധിക്ക് വന്ന് ഇന്ത്യയിലകപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെ തിരികെ കൊണ്ടുപോകുന്നതിനുള്ള അനുമതിക്കൊപ്പെ തന്നെ അടിയന്തര പ്രതിസന്ധിയെ നേരിടുന്നതിന് കുറഞ്ഞ കാലയളവിലേക്ക് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനം ലഭ്യമാക്കുന്നതിനും നിയമിക്കുന്നതിനുമുള്ള അനുമതി കൂടി യുഎഇ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

യുഎഇയുടെ അഭ്യര്‍ഥനകള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. യുഎഇയിലെ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകരെ കൊണ്ടുപോകുന്നതിന് പ്രത്യേക വിമാനം അയക്കാന്‍ തയ്യാറാണെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്. യുഎഇയുടെ ആദ്യത്തെ ആവശ്യം സര്‍ക്കാര്‍ വേഗത്തില്‍ പരിഗണിച്ചേക്കുമെന്നാണ് വിവരം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും വേണമെന്ന രണ്ടാമത്തെ ആവശ്യത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനമെടുക്കാനാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

രണ്ടാഴ്ച മുമ്പ്, 15 അംഗ സൈനിക ഡോക്ടര്‍മാരെയും പാരാമെഡിക്കുകളെയും ഉള്‍ക്കൊള്ളുന്ന ഒരു സംഘത്തെ ഇന്ത്യ കുവൈത്തിലേക്ക് അയച്ചിരുന്നു. അതിനാല്‍ നിര്‍ണായക ഘട്ടത്തില്‍ യുഎഇയെ സഹായിക്കാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടേക്കും.

Top