ഷാർജ: വികസനക്കുതിപ്പില്‍ ഷാർജ. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നഖീല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ശുറൂഖ്) നിര്‍മിക്കുന്ന വന്‍കിട റീട്ടെയില്‍ കേന്ദ്രമാണ് പുതുതായി രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. 75 മില്യണ്‍ ദിര്‍ഹംസ് ചിലവ് പ്രതീക്ഷിക്കുന്ന വ്യാപാര കേന്ദ്രം ഷാര്‍ജ അല്‍ റഹ്മാനിയ പ്രദേശത്താണ് ഒരുക്കുന്നത്. ഇത് സംബന്ധിച്ച കരാറില്‍ ശുറൂഖ് സി.ഇ.ഒ മര്‍വാന്‍ ബിന്‍ ജാസിം അല്‍ സര്‍ക്കാലും നഖീല്‍ മേധാവി സഞ്ജയ് മഞ്ചന്തയും ഒപ്പു വെച്ചു.
ഷോപ്പിംഗ്, ഭക്ഷണ ശാലകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവക്ക് പ്രാധാന്യം നല്‍കി കൊണ്ട് നിര്‍മ്മിക്കുന്ന കേന്ദ്രം ഷാര്‍ജയിലെ റീട്ടെയില്‍ രംഗത്തെ നിര്‍ണായക ചുവടുവെപ്പുകളില്‍ ഒന്നായിരിക്കും. ഷാര്‍ജയുടെ സാംസ്‌കാരിക നിക്ഷേപ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ശുറൂഖിന്റെ ഈ പദ്ധതി ഷാര്‍ജയിലെ പാര്‍പ്പിട വിനോദ രംഗത്തെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാവുമെന്നു ശുറൂഖ് സി.ഇ.ഒ മര്‍വാന്‍ ബിന്‍ ജാസിം അല്‍ സര്‍ക്കാല്‍ പറഞ്ഞു. ”ടൂറിസം, നിക്ഷേപം എന്നീ രംഗങ്ങളോടൊപ്പം വര്‍ധിച്ചു വരുന്ന പാര്‍പ്പിട വിനോദ രംഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ള പരിസ്ഥിതി സൗഹൃദ വികസന മാതൃകയാണ് ശുറൂഖ് മുന്നോട്ടു വെയ്ക്കുന്നതെന്നും, മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും നിക്ഷേപ സൗഹൃദ ഇടങ്ങളില്‍ ഒന്നാക്കി ഷാര്‍ജയെ മാറ്റുന്നതില്‍ ഈ പരിശ്രമത്തിനു പ്രധാന പങ്കുണ്ടെന്നും, ഇതു പോലെയുള്ള കൂട്ടുകെട്ടുകളും പുതിയ പദ്ധതികളും കൂടുതല്‍ മികച്ച സൗകര്യങ്ങളൊരുക്കാന്‍ പ്രചോദനം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തെ തന്നെ മുന്‍നിര നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ നഖീലിന്റെ ദുബായിക്ക് പുറത്തുള്ള ആദ്യത്തെ സംരംഭമാണ് ഷാര്‍ജയില്‍ ഒരുങ്ങുന്നത്. ഷാര്‍ജയിലെ കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത് നഖീലാണ്. ദുബായിയെ ലോകോത്തര നഗരങ്ങളില്‍ ഒന്നാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച നഖീല്‍ ഗ്രൂപ്പിന്റെ പദ്ധതികള്‍ ഷാര്‍ജയിലേക്ക് കൂടി എത്തിക്കാനാവുന്നതില്‍ സന്തോഷമുണ്ടെന്ന് നഖീല്‍ സിഇഒ സഞ്ജയ് മഞ്ചന്ത പറഞ്ഞു.
ഷാര്‍ജയുടെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന വമ്പന്‍ പദ്ധതികള്‍ കഴിഞ്ഞ മാസങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു.ശുറൂഖിന്റെ നേതൃത്വത്തില്‍ ലോകമെമ്പാടുമുള്ള മുന്‍നിര നിക്ഷേപകരുമായി ചേര്‍ന്ന് നടത്തുന്ന ഇത്തരം പദ്ധതികള്‍ കൂടുതല്‍ അവസരങ്ങളും സാധ്യതകളും ഒരുക്കുമെന്നാണ് വിലയിരുത്തുന്നത്.