യു.എ.ഇനിന്നുളള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യയിലിറങ്ങാന്‍ അനുമതി നിഷേധിച്ചു

ദുബായ്: ഇന്ത്യയിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ നടത്തുന്നതിന് യു.എ.ഇയിലെ വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന വകുപ്പ് അപ്രതീക്ഷിത വിലക്കേര്‍പ്പെടുത്തിയതോടെ പല ചാര്‍ട്ടേഡ് വിമാന യാത്രക്കാരുടെയും യാത്ര അനിശ്ചിതത്വത്തിലായി.

ശനിയാഴ്ച (ഇന്ന്) ഉച്ചക്ക് 14.20ന് അബൂദബിയില്‍ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കേണ്ടിയിരുന്ന അബൂദബി സംസ്ഥാന കെ.എം.സി.സി ചാര്‍ട്ടേഡ് ചെയ്ത ഇത്തിഹാദ് എയര്‍വേയ്സിന്റെ ഇ.വൈ 254 വിമാനത്തിന്റെ യാത്രയാണ് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അവസാന നിമിഷം റദ്ദാക്കിയത്. എമിറേറ്റ്സ്, എയര്‍ അറേബ്യ, ഇത്തിഹാദ് തുടങ്ങിയ വിമാന കമ്പനികളെ ആശ്രയിച്ചു ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്താന്‍ നിരവധി പ്രവാസി സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.

ഇന്ത്യന്‍ വിമാന കമ്പനികള്‍ മാത്രം ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്തട്ടെ എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഈ വിഷയത്തില്‍ ഇന്ത്യയുടെയും യു എ ഇ യുടെയും നയതന്ത്ര പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ സമവായത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല.

അതേസമയം, ആഗസ്ത് ഒന്ന് മുതല്‍ കേരളം ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്ക് കുവൈത്ത് എയര്‍വെയ്‌സ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊച്ചി ഉള്‍പ്പെടെ ഏഴു ഇന്ത്യന്‍ നഗരങ്ങള്‍ ആദ്യ ഘട്ട സര്‍വീസിന്റെ പട്ടികയിലുണ്ട്.

Top