യു.എ.ഇയുടെ ബഹിരാകാശസഞ്ചാരി സുല്‍ത്താന്‍ അല്‍ നിയാദി സെപ്റ്റംബര്‍ ഒന്നിന് ഭൂമിയിലേക്ക്

ദുബൈ: യു.എ.ഇയുടെ ബഹിരാകാശസഞ്ചാരി സുല്‍ത്താന്‍ അല്‍ നിയാദി ആറു മാസം നീണ്ട ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലേക്ക് യാത്രതിരിക്കും. സെപ്റ്റംബര്‍ ഒന്നിന് സ്‌പേസ് എക്‌സ് ബഹിരാകാശ പേടകത്തിലായിരിക്കും നിയാദിയുടെ മടക്കയാത്ര. മൂന്നു സഹപ്രവര്‍ത്തകരും ഇദ്ദേഹത്തോടൊപ്പമുണ്ടാകും. വ്യാഴാഴ്ചയാണ് ഇവരുടെ ഭൂമിയിലേക്കുള്ള തിരികെയാത്രയുടെ തീയതി നാസ പ്രഖ്യാപിച്ചത്.

ക്രൂ-6 ദൗത്യത്തിന്റെ ഭാഗമായിരുന്ന നാലു പേരും തങ്ങളുടെ തുടര്‍ ചുമതലകള്‍ ക്രൂ-7ന് കൈമാറുമെന്ന് നാസ അറിയിച്ചു. ക്രൂ-7 ടീം അടുത്ത ആഴ്ച ബഹിരാകാശ പേടകത്തിലെത്തും. ‘എന്‍ഡവര്‍’ എന്നു പേരിട്ടിരിക്കുന്ന സ്‌പേസ് എക്‌സ് ബഹിരാകാശപേടകം സെപ്റ്റംബര്‍ ഒന്നിന് വെള്ളിയാഴ്ച പുറപ്പെട്ട് ഫ്‌ലോറിഡയിലെ തീരത്ത് ഇറങ്ങാനാണ് പദ്ധതി. എന്നാല്‍, പേടകത്തിന്റെ ലാന്‍ഡിങ് സമയം കൃത്യമായി നാസ പ്രഖ്യാപിച്ചിട്ടില്ല.

തിരികെ യാത്രക്കായി 16 മണിക്കൂര്‍ എടുക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് നിയാദിയും കൂട്ടരും ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. ആറു മാസത്തെ ദൗത്യത്തിനിടെ നൂറിലധികം പരീക്ഷണങ്ങളും സാങ്കേതികമായ പ്രദര്‍ശനങ്ങളും നിയാദിയും സംഘവും നടത്തിയിരുന്നു.

ബഹിരാകാശദൗത്യത്തിനായി പോകുന്ന രണ്ടാമത്തെ അറബ് ശാസ്ത്രജ്ഞനും ബഹിരാകാശനടത്തം പൂര്‍ത്തീകരിക്കുന്ന ആദ്യ അറബ് സഞ്ചാരിയുമാണ് സുല്‍ത്താന്‍ അല്‍ നിയാദി. ബഹിരാകാശ നടത്തത്തിലൂടെ ഏഴു മണിക്കൂര്‍ നീളുന്ന അറ്റകുറ്റപ്പണികളാണ് അദ്ദേഹം നടത്തിയത്. ബഹിരാകാശത്തു നിന്ന് തിരികെയെത്തുന്ന നിയാദിക്ക് ഊഷ്മളമായ സ്വീകരണം നല്‍കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുകയാണെന്ന് മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ സലിം അല്‍ മര്‍ററി പറഞ്ഞു.

 

Top