റമദാന്‍; സ്വകാര്യ മേഖല ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ

അബുദാബി: വിശുദ്ധ റമദാനില്‍ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ ജോലി ചെയ്യേണ്ട സമയം പ്രഖ്യാപിച്ച് അധികൃതര്‍. റമദാന്‍ വേളയില്‍ സ്വകാര്യ ജീവനക്കാര്‍ കുറവ് സമയം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലാ ജീവനക്കാരുടെ പതിവ് പ്രവൃത്തി സമയം രണ്ട് മണിക്കൂര്‍ കുറച്ചതായി മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. റമദാന്‍ മാസത്തില്‍ രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ജോലി സമയം കുറച്ചതായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വിശുദ്ധ മാസത്തില്‍ മന്ത്രാലയങ്ങളുടെയും ഫെഡറല്‍ സ്ഥാപനങ്ങളുടെയും ഔദ്യോഗിക ജോലി സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ജോലി ആവശ്യപ്പെടുന്നവര്‍ക്ക് ഈ സമയക്രമം ബാധകമാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

റമദാനില്‍ സൗദി സ്വകാര്യമേഖലയില്‍ ആറ് മണിക്കൂര്‍ ആയിരിക്കും ജോലി സമയം. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ജോലി സമയം ആറ് മണിക്കൂറാക്കി കുറച്ചതായി മാനവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ അഞ്ച് മണിക്കൂര്‍ ആയിരിക്കും സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം.

അബുദാബിയും ഷാര്‍ജയും കഴിഞ്ഞ ദിവസം സ്‌കൂള്‍ പ്രവൃത്തി സമയം റമദാനില്‍ അഞ്ച് മണിക്കൂറില്‍ കൂടരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഇപ്രാവശ്യം റമദാന്‍ മാസം ഏപ്രില്‍ 13 ന് ആരംഭിക്കുമെന്നാണ് കണക്കൂകൂട്ടല്‍.

 

Top