രണ്ടുവയസ്സുള്ള മകനെ കുത്തിക്കൊന്ന് മൃതദേഹം സൂപ്പർമാർക്കറ്റിൽ ഉപേക്ഷിച്ചു; പോണ്‍ താരം അറസ്റ്റില്‍

ണ്ടുവയസ്സുള്ള മകനെ കുത്തിക്കൊന്ന് മൃതദേഹം സൂപ്പര്‍മാര്‍ക്കറ്റ് കൗണ്ടറില്‍ ഉപേക്ഷിച്ച കേസില്‍ പോണ്‍ താരം അറസ്റ്റില്‍. കുട്ടിയുടെ അവകാശത്തെ ചൊല്ലി മുന്‍ ഭര്‍ത്താവുമായുള്ള പ്രശ്നത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍, കുട്ടിയെ കൊന്നത് താനല്ലെന്നാണ് പോണ്‍ താരം അവകാശപ്പെടുന്നത്. കുട്ടിയുടെ ശരീരത്തില്‍ ഒമ്പത് കുത്തേറ്റതായാണ് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞത്.

44-കാരിയായ കറ്റലിന്‍ എലിസബത്ത് ബ്രഡാക്സ് ആണ് ഇറ്റലിയിലെ സിറ്റഡെല്ല പീവില്‍ അറസ്റ്റിലായത്. ഹംഗറി സ്വദേശിയായ ഇവര്‍ ഇവിടെയുള്ള ഒരു നിശാക്ലബ് ചുമതലക്കാരനൊപ്പം താമസിക്കുകയായിരുന്നു. ഇതിനടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ്, കത്തിക്കുത്തേറ്റ മുറിവുകളുമായി മകനെയും ഇവര്‍ കൊണ്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയത്. ഇവിടത്തെ കൗണ്ടറില്‍ മകന്റെ മൃതദേഹം ഉപേക്ഷിച്ച ശേഷം ഇവര്‍ ഉറക്കെ നിലവിളിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ ബാഗില്‍നിന്നും കത്തി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

എന്നാല്‍, കൊല ചെയ്തത് താനല്ല എന്നാണ് ഇവര്‍ പറയുന്നത്. ആളൊഴിഞ്ഞ ഒരു കെട്ടിടത്തില്‍ മകനെ ഇരുത്തി സമീപത്തെ കടയില്‍ പാവ വാങ്ങാന്‍ പോയ താന്‍ തിരികെ വന്നപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന മകനെയാണ് കണ്ടതെന്ന് പോണ്‍ താരം പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് ആ കെട്ടിടത്തില്‍ പരിശോധന നടത്തിയപ്പോള്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ ചോരയില്‍ കുതിര്‍ന്ന നിലയില്‍ കണ്ടെത്തി. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അമ്മയല്ലാതെ മറ്റാരും അവിടെ വന്നിട്ടില്ല എന്നാണ് കണ്ടെത്തിയത് എന്നും പൊലീസ് പറഞ്ഞു.

ഹംഗറിയില്‍ ജനിച്ചു വളര്‍ന്ന എലിസബത്ത് കഴിഞ്ഞ വര്‍ഷമാണ് ഇറ്റലിയില്‍ വന്നത്. പോണ്‍ താരമായിരുന്ന ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. മൂത്ത കുട്ടിക്ക് 18 വയസ്സായി. ആദ്യഭര്‍ത്താവിന്റെ കൂടെയാണ് കുട്ടിയുള്ളത്. രണ്ടാമത്തെ കുട്ടിയുടെ പിതാവുമായി ഇവര്‍ കുട്ടിയുടെ അവകാശത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഹംഗറിയിലെ കോടതി കുട്ടിയുടെ അവകാശം പിതാവിനുമുണ്ടെന്ന് വിധിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുമായി ഇവര്‍ കഴിഞ്ഞ വര്‍ഷം ഇറ്റലിയിലേക്ക് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഇറ്റലിയിലെത്തിയ എലിസബത്ത് അവിടെയുള്ള ഒരു നിശാക്ലബിന്റെ ചുമതലക്കാരന്റെ കൂടെ താമസിച്ചു വരികയായിരുന്നു.

അതിനിടെ, ഗുരുതരമായി മുറിവേറ്റു കിടക്കുന്ന കുട്ടിയുടെ ചിത്രം എലിസബത്ത് തനിക്ക് വാട്ട്സാപ്പില്‍ അയച്ചതായി രണ്ടാമത്തെ ഭര്‍ത്താവ് അറിയിച്ചു. കുട്ടിക്ക് എന്തോ പറ്റിയെന്ന് ഭയന്ന അയാള്‍ പൊലീസില്‍ അറിയിച്ചിരുന്നു. പൊലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ സംഭവം അറിയിക്കുന്നത്.

 

Top