ക്രൂരതകള്‍ അവസാനിക്കുന്നില്ല ; രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി

പുണെ : രാജ്യത്തെ ഞെട്ടിച്ച് പീഡനങ്ങള്‍ തുടര്‍ക്കഥകളാവുകയാണ്.

ഒരു ഗ്രാമത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി പുണെയില്‍ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു.

കുഞ്ഞിന്റെ വീടിന് ഏതാനും മീറ്ററുകള്‍ അകലെയാണു മൃതദേഹം കണ്ടെത്തിയത്. കുഞ്ഞ് പീഡിപ്പിക്കപ്പെട്ടെന്നാണു പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരേയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

പോക്‌സോ നിയമപ്രകാരം തട്ടിക്കൊണ്ടു പോകല്‍, പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

മാസങ്ങള്‍ക്കു മുന്‍പാണു ലാത്തൂരില്‍ നിന്ന് ധയാരിയിലേക്കു കുഞ്ഞിന്റെ കുടുംബം താമസം മാറിയത്.

പാക്കേജിങ് ഫാക്ടറിയിലെ ദിവസക്കൂലി ജോലിക്കാരാണു മാതാപിതാക്കള്‍. ഈ മാസം 21ന് രാത്രി വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോഴാണു പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. പതിനൊന്നരയ്ക്കാണു കുഞ്ഞിനെ നഷ്ടപ്പെട്ട കാര്യം മാതാപിതാക്കള്‍ക്കു മനസ്സിലായത്. ഉടനെ പൊലീസിനെ സമീപിച്ചു. പ്രാഥമിക പരിശോധനയില്‍ കുഞ്ഞിനെ കണ്ടെത്താനായില്ല.

തുടര്‍ന്ന് പിറ്റേന്നു രാവിലെ നടത്തിയ തിരച്ചിലിലാണു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മുഖത്തും തോളിലും മുറിവുകളുണ്ടായിരുന്നു. കുട്ടിയുടെ കുടുംബം താത്കാലികമായി താമസിച്ചിരുന്ന രണ്ടുനില കെട്ടിടത്തിലെ താഴത്തെ നിലയിലുള്ളവരെയാണ് പൊലീസ് സംശയിക്കുന്നത്.

കുടുംബത്തെ നന്നായി അറിയാവുന്നവരാണ് കൃത്യം നടത്തിയതെന്നാണ് നിഗമനം. പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Top